കൊല്ലം: ടോള്‍ പ്ലാസ ജീവനക്കാരനെ കാറിനൊപ്പം പിടിച്ചുവലിച്ചുകൊണ്ടുപോകുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് യുവാവിനെ മര്‍ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. KL 26 F 9397 എന്ന നമ്പരില്‍ ഉള്ള കാറില്‍ എത്തിയവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു.
സംഭവസമയത്ത് ലഞ്ജിത്തിന് ഒപ്പം കാറിലുണ്ടായിരുന്ന അഭിഭാഷകനായ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിബു എന്നയാളാണ് പൊലീസിന്‍റെ കസ്റ്റഡിയില്‍ ഉള്ളത്. ഇയാളാണ് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ചയാളെക്കുറിച്ച് വിവരം നൽകിയത്. ആലപ്പുഴയില്‍ പോയി മടങ്ങി വരുംവഴിയാണ് പ്രതി ടോള്‍ പ്ലാസ് ജീവനക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചത്.
കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം. ടോള്‍ പ്ലാസ ജീവനക്കാരനായ കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കാര്‍ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനാണ് ലഞ്ജിത്ത് അരുണിനെ മർദ്ദിച്ചത്. അരുണിനെ കാറില്‍ നിന്ന് പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. ആക്രമണത്തില്‍ പരിക്കേറ്റ അരുൺ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കുഴി അടയ്ക്കലിനിടെ തർക്കം; യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ചു; മൂന്നുപേർ ആശുപത്രിയിൽ; എട്ടു പേർ കസ്റ്റഡിയിൽ
റോഡ് പണിക്കിടെ യാത്രാതടസം ചോദ്യം ചെയ്ത കാർ യാത്രികരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച സംഭവത്തിൽ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പന്‍ എന്നയാളാണ് ടാര്‍ ഒഴിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇയാള്‍ ഉള്‍പ്പടെ എട്ടുപേരാണ് പൊലീസ് കസ്റ്റഡിയിലായത്. കൊച്ചി ചെലവന്നൂരില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.
റോഡ് പണിക്കിടെ മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കാറിലെത്തിയ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ചിലവന്നൂർ ചിറമേൽപറമ്പിൽ വിനോദ് വർഗീസ് (40), ജോസഫ് വിനു (36), ആന്റണി ജിജോ (40) എന്നിവർക്കാണു പൊള്ളലേറ്റത്. ഇവർ ബന്ധുക്കളാണ്.
റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിലെത്തിയവര്‍ തങ്ങളെ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡ് ഒന്നും ഇല്ലാത്തതിനാലാണ് കാര്‍ കടന്നുവന്നതെന്നും യുവാക്കള്‍ അറ്റകുറ്റപ്പണിക്കാരോട് പറഞ്ഞു. എന്നാല്‍ ടാറിംഗ് തൊഴിലാളി എതിര്‍ത്തു. ഇതോടെ വാക്കേറ്റമായി. ഇതിനിടെയിലാണ് തിളച്ച ടാര്‍ ദേഹത്ത് ഒഴിച്ചതെന്നാണ് യുവാക്കളുടെ പരാതി.
ഗുരുതരമായി പൊള്ളലേറ്റ വിനോദ് വര്‍ഗീസ്, സഹോദരന്‍ വിനു, സുഹൃത്ത് ജിജോ എന്നിവരെ നാട്ടുകാര്‍ ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ടാറിംഗ് തൊഴിലാളിയെ കാര്‍ യാത്രക്കാര്‍ ആക്രമിച്ചെന്നും ഇതിനിടെ കൈയ്യിലുള്ള ടാറിംഗ് പാത്രം തട്ടിതെറിച്ചപ്പോഴാണ് ദേഹത്ത് പതിച്ചതെന്നാണ് കരാര്‍ കമ്പനി പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala news, Kollam