കൊച്ചി: നടൻ ദിലീപുൾപ്പെട്ട(Dileep) വധശ്രമ ഗൂഢാലോചന കേസിൽ(Conspiracy Case) സായ് ശങ്കറിനെ മാപ്പു സാക്ഷിയാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്(Crime Branch). കേസിലെ ഏഴാം പ്രതിയായ സായ് ശങ്കറിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി. എറണാകുളം സി ജെ എം കോടതിയിയാണ് മൊഴിയെടുത്തത്. വധശ്രമ ഗൂഢാലോചനയിൽ പ്രധാന തെളിവാകുന്ന മൊബൈൽ ഫോണുകളിലെ ഡേറ്റകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ക്രൈം ബ്രാഞ്ച് സംഘം സായ് ശങ്കറെ അറസ്റ്റു ചെയ്തത്.
ഒളിവിൽ കഴിയുകയായിരുന്ന സായ് ശങ്കർ കഴിഞ്ഞ ദിവസമായിരുന്നു കീഴടങ്ങിയത്. ദിലീപിൻ്റെ അഭിഭാഷകർ നിർദ്ദേശിച്ചതനുസരിച്ചായിരുന്നു ഫോണിലെ വിവരങ്ങൾ മായ്ച്ചതെന്ന് സായ് ശങ്കർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. നഷ്ടപ്പെടുത്തിയ ഡേറ്റകളെ കുറിച്ചും കൂടുതൽ വിവരങ്ങൾ സായ് ശങ്കറിനറിയാം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.
മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി രേഖപ്പെടുത്താൻ തയ്യാറാണെന്ന് സായ് ശങ്കറും അറിയിച്ചിരുന്നു. തുടർന്നാണ് നാലു മണിക്കൂറോളം നീണ്ട വിശദമായ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ നൽകിയത്. വധശ്രമ ഗൂഢാലോചന കേസിൽ മറ്റ് പ്രതികൾക്കെതിരെയും, നടി ആക്രമിച്ച കേസിൻ്റെ തുടരന്വേഷണത്തിൽ സുപ്രധാന ഡിജിറ്റൽ തെളിവുകൾ ലഭിക്കാനും സായ് ശങ്കർ നൽകുന്ന വിവരങ്ങൾ സഹായകമാകുമെന്നതിനാൽ കേസിൽ ഇയാളെ മാപ്പുസാക്ഷിയാക്കാനും ഒരുങ്ങുകയമാണ് ക്രൈബ്രാഞ്ച് . നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം പരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിൻ്റെ നിർണായക നീക്കങ്ങൾ.
ചോദ്യം ചെയ്യലിന് ആലുവ പോലീസ് ക്ലബിൽ ഹാജരാകാനാവശ്യപ്പെട്ട് അന്വേഷണ സംഘം സായ് ശങ്കറിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ബുധനാഴ്ചയാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്.
തുടരന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കാവ്യ മാധവന്റ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ആലോചിച്ചിരുന്നു. ഇക്കാര്യത്തില്‍ കാവ്യയുടെ സൗകര്യം തേടുകയും ചെയ്തിരുന്നു. എന്നാല്‍ മൊഴിയെടുക്കല്‍ അനിവാര്യമാണെന്ന ഘട്ടം വന്നതോടെ കാവ്യ തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പോലീസ് നല്‍കിയ ദിവസം അസൗകര്യം ചൂണ്ടിക്കാട്ടി ഒഴിവായി. കാവ്യ മുന്‍കൂര്‍ ജാമ്യം തേടിയേക്കുമെന്നും സൂചനയുമുണ്ട്. കാവ്യയുടെ മൊഴിയെടുക്കുമ്പോള്‍ ഹാജരാവണമെന്ന് സംവിധായകന്‍ബാലചന്ദ്രകുമാറിനും പോലീസ് നിര്‍ദ്ദേശം നല്‍കിയിന്നു. എന്നാല്‍ ദിലീപിൻ്റെ വീട്ടിലെത്തി മൊഴി നല്‍കുന്നതില്‍ ബാലചന്ദ്രകുമാര്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ആദ്യഘട്ടത്തിൽ കാവ്യയുടെ മൊഴി ശേഖരിച്ച ശേഷം ഇരുവർക്കും സമ്മതമായ സ്ഥലത്ത് അന്വേഷണ സംഘം ഇരുവരെയും വിളിച്ച് വരുത്തും.
Also Read-Actress Attack Case| നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയിൽ
വധഗൂഢാലോചനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയിൽ ചൊവ്വാഴ്ച കോടതി വിധി പറയും . ഇതുകൂടി കണക്കിലെടുത്താണ് കാവ്യാ മാധവൻ ഉടനെ ഹാജരാകുന്നതിൽ നിന്ന് ഒഴിവായത്. ദിലീപിൻറെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കവും അന്വേഷണസംഘം നടത്തുന്നുണ്ട്. ഇവരുടെ ഓഫീസ് പരിശോധിക്കുന്നതിന് വേണ്ടിയുള്ള നിയമോപദേശവും തേടിയതായാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.