• HOME
  • »
  • NEWS
  • »
  • crime
  • »
  • KSRTC ബസിന് മുന്നിൽ ബൈക്കുകളിൽ സാഹസിക പ്രകടനം, അസഭ്യവർഷം; അഞ്ച് യുവാക്കൾ പിടിയിൽ

KSRTC ബസിന് മുന്നിൽ ബൈക്കുകളിൽ സാഹസിക പ്രകടനം, അസഭ്യവർഷം; അഞ്ച് യുവാക്കൾ പിടിയിൽ

കുന്നംകുളം അയിനൂര്‍ സ്വദേശികളായ സുഷിത്, നിഖില്‍ദാസ്, അതുല്‍, അഷീദ്, മുഹമ്മദ് യാസീന്‍ എന്നിവരാണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്.

  • Share this:
    തൃശൂർ: കെ എസ് ആര്‍ ടി സി (KSRTC) ബസിന് മുന്നില്‍ ബൈക്കുകളില്‍ സാഹസിക പ്രകടനവും യാത്രക്കാർക്കെതിരെ അസഭ്യവർഷവും നടത്തിയ അഞ്ച് യുവാക്കള്‍ പിടിയിൽ (Arrest). കുന്നംകുളം അയിനൂര്‍ സ്വദേശികളായ സുഷിത്, നിഖില്‍ദാസ്, അതുല്‍, അഷീദ്, മുഹമ്മദ് യാസീന്‍ എന്നിവരാണ് കുന്നംകുളം പോലീസിന്റെ (Police) പിടിയിലായത്.

    ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തൊട്ടില്‍പ്പാലം - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസിന് മുന്നിലായിരുന്നു മൂന്ന് ബൈക്കുകളിലായി യുവാക്കളുടെ സാഹസിക പ്രകടനം. തൃശൂരിലെ പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെയായിരുന്നു ബസിന്റെ യാത്ര തടസപ്പെടുത്തും വിധം ഇവരുടെ ഈ പ്രകടനം അരങ്ങേറിയത്. ഒടുവില്‍ കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് വളപ്പിലേക്ക് ബസ് കയറ്റിയതടെയാണ് യുവാക്കള്‍ പിന്തിരിഞ്ഞത്.

    ഇരുപത് മിനിറ്റോളം ബസിന് മുന്നില്‍ പ്രകടനം നടത്തിയ യുവാക്കള്‍ ഇടയ്ക്ക് വെച്ച് യാത്രക്കാരെ അസഭ്യം പറഞ്ഞതായും ബസിന്റെ വശങ്ങളിൽ ഇടിക്കുകയും ചെയ്‌തെന്നും യാത്രക്കാര്‍ പറഞ്ഞു. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ഒട്ടേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസ് കുന്നംകുളത്ത് നിര്‍ത്തിയപ്പോഴായിരുന്നു അസഭ്യ൦ പറയുകയും കല്ലെറിയാന്‍ ശ്രമിച്ചതായും യാത്രക്കാരിലൊരാള്‍ പറഞ്ഞു.

    ബസിന്റെ യാത്ര തടസപ്പെടുത്തിക്കൊണ്ട് യുവാക്കൾ സാഹസിക പ്രകടനം നടത്തുന്ന കാര്യം രാത്രി തന്നെ ഡ്രൈവർ പോലീസിൽ അറിയിച്ചിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവർ പിന്മാറാതെ വന്നതോടെയാണ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് വളപ്പിലേക്ക് ബസ് കയറ്റിയത്. ഇതോടെ യുവാക്കൾ കടന്നുകളയുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേരും പിടിയിലായത്.

    K Sift KSRTC | കെ സ്വിഫ്റ്റ് ആദ്യ സർവീസ് തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക്; ഏപ്രിൽ 11ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

    തിരുവനന്തപുരം; കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി- സിഫ്റ്റിന്റെ (K Swift) ബസ് സർവ്വീസ് ഏപ്രിൽ 11 ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ഫ്ലാ​ഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും. ആദ്യ സർവ്വീസ് തിരുവനന്തപുരത്ത് നിന്നും ബാം​ഗ്ലൂരിലേക്കാണ്. ഇതോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പട്ടണങ്ങളിലേക്ക് സിഫ്റ്റ് കമ്പിനിയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ സർവ്വീസുകളും ആരംഭിക്കും. ഇതിന് വേണ്ടിയുള്ള ഓൺലൈൻ റിസവർവേഷൻ സംവിധാനം ഉടൻ തന്നെ ലഭ്യമാക്കും. അന്തർ സംസ്ഥാന സർവ്വീസുകൾക്കാണ് കെഎസ്ആർടിസി - സിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോ​ഗിക്കുക.

    തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ വെച്ച് നടക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി. ശിവൻകുട്ടിയും, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 12 ന് ബാ​ഗ്ലൂരിൽ നിന്നുള്ള മടക്ക സർവ്വീസ്, ബാ​ഗ്ലൂരിൽ വെച്ച് വൈകുന്നേരം 3 മണിക്ക് കേരള ​ഗതാ​ഗത മന്ത്രി ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്യും. അന്നേ ദിവസം ബാ​ഗ്ലൂരിലെ മലയാളികളുടെ യാത്രാ പ്രശ്നങ്ങൾ, ബാ​ഗ്ലൂർ മലയാളി സംഘടനകളുമായി മന്ത്രി ചർച്ച ചെയ്യുകയും ചെയ്യും.
    Published by:Naveen
    First published: