പാലക്കാട് മഹിളാമോർച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകൻ റിമാൻ്റിൽ. പാലക്കാട് സ്വദേശി പ്രജീവിനെയാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്ക് റിമാൻറ് ചെയ്തത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. പ്രജീവാണ് തൻ്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കേസെടുത്തത്. ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു.
പ്രജീവിനെ വീഡിയോക്കോളിൽ വിളിച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്നും പലരേയും മരണവിവരം അറിയിച്ചത് പ്രജീവാണെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. സജീവ ബിജെപി പ്രവർത്തകനായ പ്രജീവ് റെയിൽവേ ജീവനക്കാരനാണ്.
ശരണ്യയുടെ ആത്മഹത്യയെ തുടർന്ന് ഒളിവിൽ പോയ പ്രജീവ് പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കീഴടങ്ങുന്നതിന് മുൻപ് പ്രജീവ് ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. ശരണ്യയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും തെറ്റുകാർ ആരാണെന്ന് ഉടൻ അറിയുമെന്നുമാണ് വീഡിയോയിൽ പറയുന്നത്.
പാർട്ടി പരിപാടിക്ക് ആളില്ലാത്തതിന് ചില ബിജെപി നേതാക്കൾ ശരണ്യയെ ശകാരിച്ചിരുന്നതായി പ്രജീവ് ആരോപിച്ചു. ഞായറാഴ്ചയാണ് മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. കുറിപ്പിൽ ബിജെപി പ്രാദേശിക നേതാവ് പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്നാണ് വ്യക്തമാക്കുന്നത്. പ്രജീവുമായി അടുപ്പത്തിലായിരുന്നുവെന്നും ഒടുവിൽ തന്നെ മാത്രം കുറ്റക്കാരിയാക്കിയെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ജൂലൈ 10ന് വൈകിട്ട് 4നാണ് സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യയെ മാട്ടുമന്തയിലെ വാടക വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.