മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിൽ ആയി 1.85 കോടിയുടെ കുഴൽപ്പണം പിടികൂടി. പെരിന്തൽമണ്ണയിലും മങ്കടയിലും ആയിരുന്നു കുഴൽപ്പണ വേട്ട. പെരിന്തൽമണ്ണ പോലീസ് 1.07 കോടിയും മങ്കട പോലീസ് 77 ലക്ഷം രൂപയുമാണ് വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്. തൃശൂർ സ്വദേശികളായ ഡാനിൽ, ലോറൻസ് എന്നിവരാണ് പെരിന്തൽമണ്ണയിൽ പിടിയിലായത്.
ഇവർ സഞ്ചരിച്ച വാഹനത്തിന്റെ പിൻ സീറ്റിന് പിറകിൽ നിർമിച്ച രഹസ്യ അറയിൽ ആയിരുന്നു പണം. എസ് ഐ അഷ്റഫലിയും സംഘവുമാണ് പണം പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത വാഹനവും രൂപയും പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കും, തുടർ നടപടികൾക്കായി ഇൻകംടാക്സ് വിഭാഗത്തിനും, എൻഫോഴ്സ്മെൻ്റ് വിഭാഗത്തിനും റിപ്പോർട്ട് നൽകും. മങ്കട എസ് ഐ ഷിജോ സി തങ്കച്ചനും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെ തിരൂർക്കാട് ജുമാ മസ്ജിദിന് സമീപം വെച്ച് ആണ് കുഴൽപ്പണം പിടികൂടിയത്.
തൃശ്ശൂർ സ്വദേശിയായ ടിട്ടിയാണ് എഴുപത്തിഏഴു ലക്ഷത്തി ഇരുപത്തി ഒൻപതിനായിരത്തി അഞ്ഞൂറ് രൂപയുമായി പിടിയിലായത്. ജില്ലയിൽ ഈ വർഷം ഇത് വരെ 9 കേസുകളിലായി 10,35,39,400 രൂപ പിടികൂടിയിട്ടുണ്ട്. ജനുവരിയിൽ പെരിന്തൽമണ്ണയിൽ നിന്നും 4.59 കോടി രൂപയാണ് പിടികൂടിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുഴൽ പണ വേട്ട ആയിരുന്നു ഇത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.