വയനാട്: വയനാട് മുട്ടില്‍ മാണ്ടാടിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് അയൽവാസികളായ ബന്ധുക്കൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. ആറ്റുപുറത്ത് വിജയന്‍റെ വീട്ടിൽ വച്ച് തിങ്കളാഴ്ച്ച പുലർച്ചെ ഒരുമണിയോടെയാണ് സംഘർഷമുണ്ടായത്. ഇരു കുടുംബങ്ങളും തമ്മിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പരാതി. സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് കൽപ്പറ്റ പോലീസ് വധശ്രമത്തിന് കേസെടുത്തത്.
Also read-വഴിയോരത്ത് പ്രവർത്തിച്ചിരുന്ന വിധവയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു
കേന്ദ്ര സഹമന്ത്രിയുടെ മുൻ സ്റ്റാഫ് അംഗവും മാധ്യമപ്രവർത്തകനുമായ ശ്യാംകുമാറും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. മാരക ആയുധങ്ങളുമായാണ് പ്രതികൾ വീട്ടിലെത്തിയത്. തടയാൻ ശ്രമിച്ച വിജയന്‍റെ സഹോദരങ്ങളായ രാധാകൃഷ്ണൻ, പ്രമോദ് എന്നിവർക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിജയൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ വിജയനും സഹോദരങ്ങളുമാണ് ആദ്യം തങ്ങളെ മർദിച്ചതെന്ന് അരോപണ വിധേയർ പറയുന്നു. ഇത് ചോദ്യം ചെയ്യാൻ വിജയന്‍റെ വീട്ടിലെത്തിയപ്പോൾ മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബന്ധുക്കൾ തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയും തർക്കങ്ങളുണ്ടെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.