തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് രണ്ടാം പ്രതി. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നൂറു സാക്ഷികളും 75 തൊണ്ടിമുതലുകളുമാണ് ഉള്ളത്. 66 പേജുകളുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്.
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് കാട്ടി ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ സർക്കാരിന് നൽകിയിരുന്നു.
കുറ്റപത്രം വൈകുന്നതിനാൽ ആറുമാസത്തിൽ കൂടുതൽ സസ്പെൻഷനിൽ നിർത്താനാകില്ലെന്നാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വ്യക്തമാക്കിയത്. എന്നാൽ ഈ ശുപാർശ തള്ളിക്കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ മൂന്നുമാസം കൂടി തുടരാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.
2019 ഓഗസ്റ്റ് മൂന്നാം തിയതി രാത്രിയാണ് സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കൂടിയായിരുന്ന കെ.എം ബഷീർ മ്യൂസിയത്തിന് സമീപം കാറിടിച്ച് കൊല്ലപ്പെട്ടത്. മ്യൂസിയം പൊലീസ് തയാറാക്കിയ പ്രഥമവിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ശ്രീറാമിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് കാറോടിച്ചതെന്ന ശ്രീറാമിന്‍റെ വാദം തള്ളിയായിരുന്നു സർക്കാർ നടപടി.അതേസമയം ഫോറൻസിക് റിപ്പോർട്ട് വൈകുന്നതിനാലാണ് കേസിൽ കുറ്റപത്രം നൽകാൻ സമയമെടുക്കുന്നതെന്ന് നേരത്തെ പൊലീസ് വിശദീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Km basheer accident, Km basheer accident case, Sreeram venkitaraman, Sreeram venkitaraman suspendsion