ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ ഹോട്ടലുടമകൾ തമ്മിൽ അടിപിടി. കസ്റ്റമേഴ്‌സിന്റെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. ഇരുവരും തമ്മിലുള്ള അടിപിടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. സംഭവത്തിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. ബിസ്‌റാഖ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഘർഷമുണ്ടായത്.
ഇരുവരും വടിയുപയോഗിച്ച് പരസ്പരം മർദ്ദിക്കുന്നതും ബലം പ്രയോഗിച്ച് ഹോട്ടലിലേക്ക് കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. മറ്റ് ചിലർ ഹോട്ടലിലെ കസേരകൾ വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ബിസ്രാഖ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് അനിൽ രാജ്പുത് പറഞ്ഞു.
അതേസമയം 2023 ജനുവരിയിൽ പുതുവത്സരാഘോഷത്തിനിടെ സ്ത്രീകളോടൊത്ത് സെൽഫിയെടുക്കാൻ ഒരു സംഘം പുരുഷന്മാർ ശ്രമിച്ചതിനെ തുടർന്ന് സംഘർഷമുണ്ടായതും വാർത്തയായിരുന്നു. ഉത്തർ പ്രദേശിലെ ഗ്രേയിറ്റർ നോയിഡയിൽ തന്നെയാണ് ഈ സംഭവവും നടന്നത്. ഒരു ഹൗസിംഗ് സൊസൈറ്റിയിൽ അർധരാത്രിയാണ് സംഘർഷമുണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് വിവരം പുറംലോകമറിയുന്നത്. സ്ത്രീകളുടെ കൂടെ ഒരു കൂട്ടം യുവാക്കൾ സെൽഫി എടുക്കാൻ ശ്രമിച്ചതാണ് കയ്യേറ്റത്തിനിടയാക്കിയത്. ഇവരുടെ ഭർത്താക്കന്മാരും സെൽഫി എടുക്കാൻ ശ്രമിച്ചവരും തമ്മിലാണ് തർക്കമുണ്ടായത്. തന്റെയും സുഹൃത്തിന്റെയും ഭാര്യമാരെ ഇവർ നിർബന്ധപൂർവ്വം സെൽഫിക്ക് പ്രേരിപ്പിച്ചതാണ് സംഘർഷത്തിനിടയാക്കിയതെന്ന് സ്ഥലത്തെ താമസക്കാരനായ അജിത് കുമാർ വ്യക്തമാക്കിയിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ തന്നെയും സുഹൃത്ത് റിതേഷിനെയും മർദ്ദിച്ചതായും ഇയാൾ കൂട്ടിച്ചേർത്തു. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചവർക്കും സംഘർഷത്തിൽ പരിക്കേറ്റു.
സംഘർഷത്തെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.