ഉത്സവപറമ്പിലെ പോലീസ് ലാത്തിചാര്‍ജില്‍ ചെവിക്ക് പരുക്കേറ്റെന്ന പരാതിയുമായി യുവാവ് രംഗത്ത് കൊല്ലം നെടുമ്പന സ്വദേശി അതുലാണ് പരാതിക്കാരന്. കൊല്ലം കണ്ണനല്ലൂര്‍ പോലീസിനെതിരെയാണ് യുവാവിന്റെ പരാതി. ചെവിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും അതുല്‍ ചികിത്സ തേടിയിരുന്നു. നിലവില്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ യുവാവിനെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
അതേസമയം, ഉത്സവത്തിനിടെ തമ്മില്‍ തല്ലിയവരെ പിരിച്ചുവിടുക മാത്രമാണുണ്ടായതെന്ന് പോലീസ് പറയുന്നു. നെടുമ്പന മരുതൂര്‍ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തമ്മില്‍ തല്ലിയവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശിയിരുന്നു.ഇതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം ഉത്സവം കാണാനെത്തിയ അതുലിന്റെ ചെവിക്ക് ലാത്തി കൊണ്ടുള്ള അടിയേല്‍ക്കുകയായിരുന്നു എന്നാണ് ആരോപണം. ഗുരുതരമായി പരുക്കേറ്റതോടെ അതുലിന്റെ ചെവിയില്‍ നിന്നും രക്ത സ്രാവം ഉണ്ടായി.
തുടര്‍ന്ന് ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രിവിട്ടെങ്കിലും വീട്ടിലെത്തിയതിന് പിന്നാലെ വേദനകൂടി. തുടര്‍ന്ന് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അതുല്‍ ഉത്സവം പ്രമാണിച്ച് നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പരുക്കേറ്റ് ചികിത്സയിലായതോടെ യുവാവിന് തിരികെ ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല. ഇതോടെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗവും നിലച്ചു.
സംഭവത്തില്‍ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാല്‍ ഇരുചേരികളായി തിരിഞ്ഞ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ തടയുക മാത്രമാണുണ്ടാതെന്നാണ് പൊലീസ് വിശദീകരണം. അക്രമം ഉണ്ടാക്കിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും കണ്ണനല്ലൂര്‍ പൊലീസ് അറിയിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Kollam