മുംബൈ: യാത്രക്കാരന്റെ ലഗേജിൽ നിന്ന് 8.80 ലക്ഷം രൂപ മോഷ്ടിച്ചെന്നാരോപിച്ച് അജ്ഞാതനായ എയർപോർട്ട് ജീവനക്കാരനെതിരെ സഹാർ പോലീസ് ചൊവ്വാഴ്ച കേസെടുത്തു. യാത്രക്കാരുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്ന ഒരു ജീവനക്കാരനാണ് പണം തട്ടിയതെന്ന് പോലീസ് സംശയിക്കുന്നു.
പരാതിക്കാരനായ അമർദീപ് കപൂർ സിംഗ് (58) വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനും വർളി സ്വദേശിയുമാണ്. മാർച്ച് 21 ന് മുംബൈ വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം ദുബായിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മകനോടൊപ്പം രാത്രി 11.05 ഓടെ വിമാനത്തിൽ കയറിയ ഇയാളുടെ ബാഗിൽ പരിശോധനയ്ക്ക് മുമ്പ് ഉണ്ടായിരുന്ന 400 യുഎഇ ദിർഹം കാണാനില്ലായിരുന്നു. ദുബായിൽനിന്ന് മുംബൈയിൽ തിരിച്ചെത്തിയപ്പോഴാണ് അമർദീപ് കപൂർ സിംഗ് പരാതി നൽകിയത്.
“പരാതിക്കാരൻ വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്‌ത ശേഷം സ്‌ക്രീനിംഗ് മെഷീനിൽ ഒരു ബാഗ് സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ഒരു ലോഡർ അത് എടുത്ത് എയർപോർട്ട് ഗ്രൗണ്ടിൽ ഇറക്കി. ഒരു ഫീഡർ അത് വിമാനത്തിലെ ലഗേജ് കമ്പാർട്ടുമെന്റിനുള്ളിൽ സൂക്ഷിച്ചുവെച്ചതായും അന്വേഷണത്തിൽ വ്യക്തമായി. ഒരു സ്‌ക്രീനർ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇപ്പോൾ പൊലീസ് സംശയിക്കുന്നത്. എന്നാൽ ഇവരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടല്ല,” സഹാർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
“ലഗേജ് പരിശോധിക്കുമ്പോൾ, അത് പരിശോധിക്കുന്ന വ്യക്തി അതിനുള്ളിൽ നോട്ടു കെട്ടുകൾ കണ്ടതായി ഞങ്ങൾ സംശയിക്കുന്നു. ഇയാൾ മറ്റു രണ്ടുപേരെയും വിവരമറിയിക്കുകയും ബാഗ് കയറ്റുന്നതിനിടെ പ്രതി അതിൽ നിന്ന് പണം കൈക്കലാക്കുകയും ചെയ്തിരിക്കണമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളെ കണ്ടെത്താൻ വിമാനത്താവളത്തിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്. ഐപിസി സെക്ഷൻ 379 (മോഷണം) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മുംബൈ പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Mumbai airport, Robbery, Theft