കോഴിക്കോട്: കരിപ്പുർ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിന്‍റെ അപേക്ഷ കോടതി തള്ളി. ചോദ്യം ചെയ്യാനായി അര്‍ജുനെ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യമാണ് കോടതി തള്ളിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി അര്‍ജുനെ വിട്ടുകിട്ടണമെന്നായിരുന്നു കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടത്.
അതേസമയം കസ്റ്റംസ് നഗ്നനാക്കി മര്‍ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി കോടതിയിൽ പറഞ്ഞു. കസ്റ്റഡിയില്‍ എടുത്തതിന്റെ രണ്ടാം ദിവസമാണ് കസ്റ്റംസ് തന്നെ മര്‍ദ്ദിച്ചതെന്ന് അര്‍ജ്ജുന്‍ പറഞ്ഞു. ഓഫീസ് മുറിയില്‍വെച്ചും കസ്റ്റംസ് ഉദ്യോഗസ്ഥർ മര്‍ദ്ദിച്ചു. തന്നെ മർദ്ദിച്ച വിവരം മെഡിക്കല്‍ പരിശോധനാ സമയത്ത് ഡോക്ടര്‍മാരോട് പറഞ്ഞതായും അര്‍ജ്ജുന്‍ കോടതിയില്‍ വ്യക്തമാക്കി. അർജുന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അർജുനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
അതേസമയം അര്‍ജുന്‍ ആയങ്കിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. മാതാവിന്റെ ചെലവിലാണ് ജീവിക്കുന്നതെന്ന അര്‍ജുന്റെ വാദം ഭാര്യ നിഷേധിച്ചു. ഫോണ്‍ രേഖകളില്‍ നിന്ന് സ്വര്‍ണക്കടത്തില്‍ അര്‍ജുന്റെ പങ്ക് വ്യക്തമായി. ആഡംബര ജീവിതമാണ് അര്‍ജുനെ സംശയത്തിന്റെ നിഴലിലാക്കിയതെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി.താമരശ്ശേരി സ്വദേശി അരയറ്റുംചാലിൽഅബ്ദുൾ നാസർ എന്ന ബാബു ആണ് അറസ്റ്റിലായത്. സ്വർണ കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിയിൽ നിന്നും എത്തിയ മൂന്നാമത്തെ സംഘത്തിലെ അംഗം ആണ് അബ്ദുൽ നാസർ എന്ന് പോലീസ് പറയുന്നു. സംഭവ ദിവസം ഇയാൾ ഒരു സംഘത്തോട് ഒപ്പം കരിപ്പൂർ എത്തിയിരുന്നു. ഈ സംഘത്തിലെ തലവനെയും മറ്റ് അംഗങ്ങളെയും പിടികൂടാൻ ഉണ്ട്. വിദേശത്ത് നിന്നുള്ള നിർദേശ പ്രകാരമാണ് ഇവരും കരിപ്പൂരിൽ എത്തിയത്.
ജൂൺ 21 ന് പുലർച്ചെ കസ്റ്റംസ് പിടികൂടിയ 2.3 കിലോ സ്വർണത്തിന് വേണ്ടി കൊടുവള്ളിയിൽ നിന്ന് തന്നെ മൂന്ന് സംഘവും കൊടുവള്ളി സംഘം നിർദേശിച്ചത് പ്രകാരം ചെർപ്പുളശ്ശേരി സംഘവും കണ്ണൂരിൽ നിന്നും അർജുൻ ആയങ്കിയും എത്തിയിരുന്നു. സൂഫിയാന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ 07 പേരെയും റിയാസിൻ്റെ സംഘത്തിലെ 03 പേരെയും ചെർപ്പുളശ്ശേരി സംഘത്തിലെ 02 പേരെയും ഇനി പിടികൂടാൻ ഉണ്ട്. ഇത് വരെ 17 പേരാണ് കേസിൽ അറസ്റ്റിൽ ആയിട്ടുള്ളത്.
കരിപ്പൂരിൽ കഴിഞ്ഞ മാസം 21 ന് കസ്റ്റംസ് മലപ്പുറം മൂർക്കനാട് സ്വദേശി ഷഫീഖിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് മൂന്നോ നാലോ സംഘങ്ങൾ ആണ് പണം മുടക്കിയത് എന്നാണ് പോലീസ് നിഗമനം. 2.33 കിലോ 24 കാരറ്റ് സ്വർണം ആണ് എന്ന് കോഫീ മെഷീനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഈ കള്ളക്കടത്തിന് പിന്നിൽ കൊടുവള്ളി കേന്ദ്രീകരിച്ച് സ്വർണ കടത്ത് നടത്തുന്നവരാണ് എന്നും പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നു. ഒന്നിച്ച് പണം മുടക്കി വലിയ തൂക്കത്തിൽ സ്വർണം നാട്ടിൽ എത്തിക്കുക. അതിന് ശേഷം പിന്നീട് വീതിച്ച് എടുക്കുക.ഇങ്ങനെ ആയിരുന്നു അവരുടെ ഉദ്ദേശം എന്നും പോലീസ് നിരീക്ഷിക്കുന്നു.കടത്താൻ ശ്രമിച്ച സ്വർണത്തിന് ഇത്രയും അധികം മൂല്യം ഉള്ളത് കൊണ്ടാണ് ഇത് മറ്റാരും തട്ടിയെടുക്കാതെ കൊടുവള്ളിയിൽ എത്തിക്കാൻ ഇത്രയും അധികം ആളുകളെ കള്ളക്കടത്ത് സംഘങ്ങൾ തയ്യാറാക്കിയതും.
Also Read- കണ്ണൂരില്‍ മാനസികവിഭ്രാന്തിയില്‍ അമ്മ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തികസ്റ്റംസ് സ്വർണം പിടിച്ചെടുത്തത് ഇവരുടെ അറിയാൻ വൈകിയത് ആണ് ഒരർഥത്തിൽ ഇവരുടെ എല്ലാ പദ്ധതികളും തെറ്റിച്ചതും ഇവരെ നിയമത്തിന് മുൻപിൽ എത്തിച്ചതും. കണ്ണൂർ സംഘം സ്വർണം തട്ടിയെടുത്ത് എന്ന് കരുതി ചെർപ്പുളശ്ശേരി സംഘം അവരെ പിന്തുടർന്നതും തുടർന്ന് ഉണ്ടായ അപകടവും ആണ് ഇപ്പോഴത്തെ കേസുകൾക്കും അന്വേഷണത്തിനും അറസ്റ്റുകൾക്കും എല്ലാം അടിസ്ഥാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.