ഹരിയാനയിലെ ഗുരുഗ്രാമില്‍ 33 കാരനായ ദളിത് യുവാവിനെ 4 പേര് ചേര്‍ന്ന് മര്‍ദിച്ച് കൊന്നു. വൈദ്യുതി ബില്‍ അടയ്ക്കാന്‍ കൊടുത്ത 3,000 രൂപ മടക്കിനല്‍കാത്തതിനെ തുടര്‍ന്നാണ് ഇന്ദര്‍ കുമാര്‍ എന്ന പലചരക്ക് കട ഉടമയെ സംഘം മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഏകദേശം നാല് ദിവസം മുന്‍പ് സാഗര്‍ യാദവ് എന്നയാള്‍ വൈദ്യുതി ബില്ല് അടയ്ക്കുന്നതിനായി ഇന്ദര്കുമാറിന് 19000 രൂപ നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ നിന്ന് 3000 രൂപ ഇന്ദര്‍ കുമാര്‍ ചെലവഴിക്കുകയും ബില്‍ അടയ്ക്കാന്‍ സാധിക്കാതെവരികയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചതെന്ന് പോലീസ് അറിയിച്ചു. മരിച്ച ഇന്ദര്‍കുമാറിന്റെ പിതാവ് ദീപ് ചന്ദാണ് ഇത് സംബന്ധിച്ച് പോലീസിന് മൊഴി നല്‍കിയത്.
ബില്‍ അടയ്ക്കാത്ത വിവരമറിഞ്ഞെത്തിയ സാഗര്‍ യാദവ് ഇന്ദര്‍ കുമാറിന്റെ കൈവശം ബാക്കിയുണ്ടായിരുന്ന 16,000 രൂപ തിരികെ വാങ്ങുകയും ചെയ്തിരുന്നു. ഇന്ദര്‍ കുമാറിനെ ഭീഷണിപ്പെടുത്തിയ സാഗർ യാദവ്, ബാക്കിയുള്ള 3000 രൂപ അടുത്ത ദിവസം നല്‍കണമെന്ന് അന്ത്യശാസനം നല്കിയ ശേഷമാണ് മടങ്ങിപ്പോയത്. ചൊവ്വാഴ്ച വൈകുന്നേരം സാഗര്‍ യാദവ് ഇന്ദര്‍കുമാറിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി മറ്റു മൂന്നുപേര്‍ക്കൊപ്പം ചേര്‍ന്ന് വടികള്‍ ഉപയോഗിച്ച് മര്‍ദിച്ച് അവശനാക്കുകയുമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ദര്‍ കുമാറിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇയാള്‍ മരിച്ചത്. ഇന്ദര്‍കുമാറിന്റെ പിതാവ് നല്കിയ പരാതിയില്‍ നാലുപേര്‍ക്കുമെതിരേ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ നാലുപേരും ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും ഗുരുഗ്രാം പോലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.