കൊല്ലം കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊട്ടിയം ഉമയനല്ലൂര്‍ മൈലാപ്പൂര് തൊടിയില്‍ പുത്തന്‍ വീട്ടില്‍ 27 വയസ്സുള്ള നിഷാനയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിസാമാണ് കൊല നടത്തിയത്. പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായി.
കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് സംഭവം രാവിലെ ഭര്‍ത്താവ് നിസാമിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നിഷാനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിഷാന തൂങ്ങിമരിക്കാന്‍ ശ്രമിച്ചു എന്നാണ് നിസാം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്.
ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും യുവതി മരിച്ചിരുന്നു. കൊലപാതകമെന്ന് സംശയം ആശുപത്രി അധികൃതര്‍ പ്രകടിപ്പിച്ചതോടെ കൊട്ടിയം പൊലീസും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും നിഷാനയുടെ വീട്ടില്‍ തെളിവെടുപ്പു നടത്തി. നിഷാനയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയതിനു പിന്നാലെ പാരിപ്പള്ളിയില്‍ നിന്ന് ഭര്‍ത്താവ് നിസാമിനെ ചാത്തന്നൂര്‍ ACPയുടെ നിര്‍ദ്ദേശാനുസരണം പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ നിസാം കുറ്റം സമ്മതിച്ചു. മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിനു വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന് നല്കിയ മൊഴി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷോള് തെളിവെടുപ്പ് സമയത്ത് കണ്ടെത്തി. പ്രതിക്ക് മൂന്ന് മക്കളുണ്ട്. നിസാമിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായി.
ഗോള്‍ഡ് കവറിങ് സ്ഥാപനം നടത്തുകയാണ് നിസാം. നിസാമുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സമീപത്തെ മറ്റൊരു യുവതിയുടെ സ്ഥാപനം നാട്ടുകാരില്‍ ചിലര്‍ തല്ലിത്തകര്‍ത്തു. ഈ യുവതി നേരത്തെ നിസാമിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ നിസാമും ആയി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും പ്രതി പറയുന്ന വിവാഹ കാര്യത്തെക്കുറിച്ച് അറിയില്ലെന്നും യുവതി പറഞ്ഞു
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.