കൊച്ചി: പ്രഭാത സവാരിക്കിടെ വര്‍ക്കലയില്‍ വയോധികനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഡി.എച്ച്.ആര്.എം (DHRM) പ്രവര്‍ത്തകരിൽ ആറു പേരെ ഹൈക്കോടതി (High Court) വെറുതെവിട്ടു. സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറുപേരെ ഹൈക്കോടതി വെറുതെവിട്ടത്. കീഴ്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ പ്രതികള്‍ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. അതേസമയം കേസിലെ അഞ്ചാം പ്രതി സുധി നാരായണന്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.
2009 സെപ്റ്റംബര്‍ 23നാണ് വര്‍ക്കല സ്വദേശി ശിവപ്രസാദിനെ പ്രഭാതസവാരിക്കിടെ വെട്ടിക്കൊന്നത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം പ്രഭാത നടത്തത്തിനിറങ്ങിയ ശിവപ്രസാദിനെ അയിരൂര്‍ പോസ്റ്റ് ഓഫീസിനു സമീപം വഴിയിലിട്ട് കൊല്ലുകയായിരുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകമെന്ന് പ്രോസിക്യുഷന് ചൂണ്ടിക്കാട്ടി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യുഷന് പ്രതികൾക്കെതിരെ ഉന്നയിച്ചത്.
കേസില്‍ 13 പേരെ പൊലീസ് അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഇതില്‍ ആറ് പേരെ പിന്നീട് വിചാരണയ്ക്കൊടുവിൽ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. ശേഷിച്ച ഏഴു പ്രതികളെ ജീവപര്യന്തം തടവിനും രണ്ടു ലക്ഷം രൂപ പിഴ ഒടുക്കാനും കോടതി ശിക്ഷിച്ചു.
ഡി.എച്ച്ആര്‍എം ദക്ഷിണ മേഖല സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്മാന് ശെല്‍വരാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്, സജി, തൊടുവേ സുധി, സുനി എന്നിവർക്കാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ആറ് ലക്ഷം രൂപ പ്രതികള്‍ കൊലപ്പെടുത്തിയ ശിവപ്രസാദിന്റെ കുടുംബത്തിനും വെട്ടിപ്പരിക്കേല്‍പ്പിച്ച ചായക്കടക്കാരനായ അശോകന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാനും 2016ല്‍ വിചാരണ കോടതി വിധിച്ചിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.