കൊച്ചി: ദിലീപ് (Dileep) ഉൾപ്പെട്ട വധശ്രമ ഗൂഡാലോചന കേസിൽ ക്രൈം ബ്രാഞ്ച് (CrimeBranch) ദിലീപിൻ്റെ സുഹൃത്തും സംവിധായനുമായ നാദിർഷാ യെ ചോദ്യം ചെയ്തു. മൂന്ന് ദിവസം മുൻപാണ് നാദിർഷയെ കളമശ്ശേരി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. ദിലീപിൻ്റെ മൊബൈൽ ഫോൺ കോളുകൾ പരിശോധിച്ച് കൂടുതൽ തവണ വിളിച്ചവരെയാണ് അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. ഇതു വരെ ഇരുപതോളം പേരെ ചോദ്യം ചെയ്തു.
ഫോൺ വിളികൾ കേന്ദീകരിച്ചു തന്നെയാണ് സംവിധായകനും, ദിലീപിൻ്റെ അടുത്ത സുഹൃത്തുമായ നാദിർഷയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. നാലു മണിക്കൂറിലധികം ചോദ്യം ചെയ്യൽ നീണ്ടു.
തനിക്കെതിരായ കേസിൻ്റെ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചതിൻ്റെ പശ്ചാത്തലത്തിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച്.
സൈബർ ഫോറൻസിക് പരിശോധനയ്ക്കയച്ച ദിലീപിൻ്റെയും, കൂട്ടുപ്രതികളുടെയും മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ട് ഈയാഴ്ച ലഭിച്ചേക്കും. ഇതിനു മുമ്പായി ഫോൺ വിളികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ദിലീപിനോട് ഫോണിൽ ഏറ്റവുമധികം സംസാരിച്ചതെന്നാണ് നാദിർഷ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
Also Read- Ambalamukku Murder| അമ്പലമുക്ക് കൊലപാതകം; വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി
ഇതിനിടെ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. അനുപിനോട് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ബന്ധു മരിച്ചതിനാൽ എത്താനാകില്ലെന്ന് അറിയിക്കുകയാണ്. വരുന്ന ദിവസങ്ങളിൽ സിനിമാ മേഖലയിലെ കൂടുതൽ പേരെയും ചോദ്യം ചെയ്തേക്കും.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ നടൻ ദിലീപ് അപായപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ ഏറെ നിർണായകമായിരുന്നു. തുടർന്ന് പോലീസ് ഇത് സംബന്ധിച്ച ദിലീപിനെതിരെ കേസെടുക്കുകയും ചെയ്തു. അതേസമയം ദിലീപ് മുൻകൂർ ജാമ്യ ഹർജിയും നൽകി. ദിലീപിൻ്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുതൽ പേരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.
Also Read- മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി
ജ്യാമപേക്ഷ പരിഗണിക്കുന്നതിനിടയിൽ നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ദിലീപിനെതിരെ ഉള്ള ആരോപണം നിലനിൽക്കാൻ ബുദ്ധിമുട്ടാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ദിലീപിനെതിരെ അന്വേഷിക്കാൻ പോലീസിന് അധികാരമുണ്ടെന്നും എന്നാൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്നുമായിരുന്നു കോടതി വിലയിരുത്തിയത്.
അതേസമയം ദിലീപ് പണവും സ്വാധീനവും ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച വാദം. എന്നാൽ ഇത് ഇത് കെട്ടിച്ചമച്ച കഥയാണെന്നായിരുന്നു ദിലീപിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. യാതൊരു തെളിവുകളും ഇല്ലാതെ പോലീസ് മനപ്പൂർവ്വം ദിലീപിനെതിരെ കെട്ടിച്ചമച്ച കഥ എന്നാണ് കോടതിയിൽ ഉന്നയിച്ചത്. മാത്രമല്ല സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ തികച്ചും ആസൂത്രിതമാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress attack case, Dileep Case, Nadirsha