വിധ്വംസക പ്രവർത്തനങ്ങളെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട എസ്ഐ കള്ളത്തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടവുമായി പിടിയിൽ. റിട്ടയേഡ് എസ്ഐ കിഴക്കയിൽ ഈപ്പൻ വർഗീസാണ് പിടിയിലായത്. കുമളി നഗരമധ്യത്തിലുള്ള ഈപ്പൻ വർഗീസിന്റെ വീട്ടിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നുവെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി . യു കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി . എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും, ഇടുക്കി ജില്ല ഡാൻസഫ് അംഗങ്ങളും, കുമളി പോലീസും ചേർന്ന് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
ചീട്ടുകളി സംഘത്തെ പിടികൂടാൻ ശ്രമിക്കവെ താഴത്തെ നിലയിൽ താമസിക്കുന്ന ഈപ്പൻ വർഗീസിന്റെ മുറിയിൽ പോലീസ് പരിശോധന നടത്തി. പരിശോധനയിൽ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചു വച്ചിരുന്ന തോട്ട ഉപയോഗിക്കുന്ന രണ്ട് നാടൻ തോക്കുകളും, 2 എയർ റൈഫിലുകളും നിരവധി തോട്ടകളും, വെടിയുണ്ട ഉൾപ്പെടെ ഉള്ളവയും, കാട്ടുപന്നിയുടെതെന്ന് സംശയിക്കാവുന്ന തേറ്റയും കണ്ടെത്തുകയായിരുന്നു.
സർവീസിൽ ഉണ്ടായിരുന്ന കാലഘട്ടത്തിൽ മോഷണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ പിരിച്ചുവിട്ട ആളാണ് പിടിലായ ഈപ്പന്‍ വര്‍ഗീസ്. ഭാര്യയും മക്കളും വിദേശത്ത് ആയതിനാൽ കുമളിയിൽ തമിഴ്നാട് വന അതിർത്തിയോട് ചേർന്ന് സ്ഥലം വാങ്ങി കെട്ടിടം പണിത് അവിടെ ചീട്ടുകളി ക്ലബ്ബും, വന്യമൃഗ വേട്ടയും, മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും സ്ഥിരമായി നടത്തി വരുന്നതായി അറിവ് കിട്ടിയിട്ടുള്ളതായി പോലീസ് പറഞ്ഞു. കുമളി മേഖലയിലുള്ള അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ആയിട്ട് ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്. മുൻപ് പോലീസിൽ ജോലി ചെയ്തിരുന്നു എന്നതിന്റെ പേരിൽ ആണ് ഇയാൾ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
വനമേഖലയിൽ നിരന്തരം കയറി കാട്ടുമൃഗങ്ങളെ വേട്ട നടത്തുന്നതായി തമിഴ്നാട് ഫോറസ്റ്റ് ഇന്റലിജൻസിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അവരും ഇയാളെ പിടികൂടാൻ ശ്രമിച്ചു വരവേയാണ് ഇയാൾ കേരള പോലീസിനെ പിടിയിലായത്.
കൂടാതെ ഇയാളുടെ കെട്ടിടത്തിന്റെ മുകൾ നിലയിൽ പണം വെച്ച് ചീട്ടുകളി നടത്തിയ ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര കൊച്ചു പറമ്പിൽ വീട്ടിൽ മീരാൻ മകൻ ഹബീബ് (63 ), ഈരാറ്റുപേട്ട കടുവാമുഴി വാഴമറ്റം വീട്ടിൽ നൂറുദ്ധീൻ മകൻ മുഹമ്മദ് റസ്സി (43), ഏലപ്പാറ മാർക്കറ്റ് ഭാഗത്ത് പോൾ മകൻ മാത്യു പോൾ (49), കട്ടപ്പന വേലമ്മമാവ്കുടിയിൽ അച്ചൻകുഞ്ഞ് മകൻ ജയ്മോൻ (48), ഈരാറ്റുപേട്ട തെക്കേക്കര പുലിയാനിക്കൽ വീട്ടിൽ വീട്ടിൽ അഷറഫ് മകൻ ആബില്‍ ബഷീർ (37), ഈരാറ്റുപേട്ട തലപ്പാലം കീരിയാത്തോട്ടം മുഹമ്മദ് മകൻ ഹാരിസ് (54), കുമളി അട്ടപ്പള്ളം
ഇട്ടിവിളയിൽ മാത്യുമകൻ സാജൻ (40), കട്ടപ്പന 20 ഏക്കർ മട്ടക്കൽ വീട്ടിൽ വർഗീസ് മകൻ ഷൈജോ (36), തോപ്രാംകുടി കൈപ്പൻപ്ലാക്കൽ സ്കറിയ മകൻ ജിനേഷ് (41) എന്നിവരെയും ഇവരിൽനിന്ന് ചീട്ട് കളിക്കാൻ ഉപയോഗിച്ച ഒരു ലക്ഷത്തി മുപ്പതിനായിരത്തി നാല്പത് രൂപയും, ചീട്ടുകളും പിടികൂടി.
കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ, IP ജോബിൻ ആന്റണി, എസ് ഐ മാരായ അനൂപ് മോൻ പി ഡി, സജിമോൻ ജോസഫ് എസ്.സി.പി.ഒ മാരായ സിയാദുധീന്‍ കെ. എ, സിനോജ്, സതീഷ്. ഡി ജോബിൻ ജോസ്, സിപിഒ മാരായ മഹേഷ് ഈഡൻ കെ, നദീർ മുഹമ്മദ് ടി.എല്‍, ടോം സ്കറിയ, അനൂപ് എം. പി.അനുജ്, സുബിൻ പി.എസ്, അനീഷ് വി കെ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത് .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.