പാലക്കാട്: പെൺകുട്ടിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവും സഹോദരനും അറസ്റ്റിലായി. ചിറ്റൂർ വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്‌ഘോഷ് (22) എന്നിവരാണ് പോക്സോ കേസിൽ അറസ്റ്റിലായത്. മീനാക്ഷിപുരം പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. ഒരു വർഷത്തോളമായി പെൺകുട്ടിയെ ഇരുവരും ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതിയായ അജയ്ഘോഷ് ആത്മഹത്യാ ശ്രമം നടത്തി.
സ്‌കൂളിൽ നടന്ന കൗണ്‍സലിങ്ങിനിടെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. പ്രതികള്‍ ഇരുവരും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി. സ്കൂൾ അധികൃതർ ഇക്കാര്യം ചൈൽഡ് ലൈനിനെ അറിയിച്ചു. ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം തന്നെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കോടതിവളപ്പില്‍വെച്ച് പൊലീസ് വിലങ്ങഴിച്ചു. ഈ സമയം അജയ്‌ഘോഷ് പോലീസിനെ വെട്ടിച്ച് മതില്‍ചാടി സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍പ്പിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കൈയ്ക്ക് പൊള്ളലേറ്റ യുവാവിന് ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി. അതിനുശേഷം, ജില്ലാ ആശുപത്രിയില്‍ മൂന്ന് മണിക്കൂറോളം നീരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം ജയിലിലേക്ക് മാറ്റി. അജീഷ് പാറക്കളത്തെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും സിപിഎം പ്രവര്‍ത്തകനുമാണ്. ചിന്ത വായനശാലാ ഭാരവാഹിയുമാണ്. സഹോദരന്‍ അജയ്‌ഘോഷ് എസ്എഫ്ഐ പ്രവര്‍ത്തകനാണ്. പോലീസ് കേസ് രജിസ്റ്റര്‍ചെയ്തതോടെ ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി നടപടിയെടുത്തതായി സൂചനയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dyfi, Palakkad, Pocso case, Sexual abuse