ചണ്ഡിഗഢ്: ഒരു സ്ത്രീയെ വിവാഹേതര ബന്ധമുണ്ടെന്ന് കരുതി മോശം അമ്മയെന്ന് നിർവചിക്കാൻ കഴിയില്ലെന്ന് വിധിച്ച പഞ്ചാബ് - ഹരിയാന ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് നാലര വയസുള്ള മകളുടെ സംരക്ഷണാവകാശം കോടതി യുവതിക്ക് കൈമാറി. ദാമ്പത്യ ബന്ധത്തിലെ തർക്കത്തെ തുടർന്ന് ഭർത്താവ് മകളെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയതോടെ യുവതി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് അനുപിന്ദർ സിംഗ് ഗ്രേവൽ പറഞ്ഞു, “… പുരുഷാധിപത്യ സമൂഹത്തിൽ, ഒരു സ്ത്രീയുടെ ധാർമ്മിക സ്വഭാവത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത് വളരെ സാധാരണമാണ്. മിക്കപ്പോഴും ഈ ആരോപണങ്ങൾ അടിസ്ഥാനം ഇല്ലാതെ ഉന്നയിക്കപ്പെടുന്നു. ഒരു സ്ത്രീ വിവാഹേതര ബന്ധത്തിലാണെന്നോ, അങ്ങനെ അനുമാനിച്ചിട്ടുണ്ടെന്നോ പോലും, കുട്ടിയുടെ സംരക്ഷണാവകാശം നിഷേധിക്കാൻ കാരണമാകുന്നില്ല. കൂടാതെ ഇക്കാരണം കൊണ്ട് അവൾ ഒരു നല്ല അമ്മയല്ല എന്ന നിഗമനത്തിലേക്ക് എത്താനാകില്ല. ”
പഞ്ചാബിലെ ഫാറ്റെഗാർ സാഹിബ് സ്വദേശിയായ ഭർത്താവും ഭാര്യയും (ലുധിയാന സ്വദേശി) ഓസ്‌ട്രേലിയൻ പൗരത്വമുള്ളവരും അവിടെ സ്ഥിരതാമസമുള്ളവരുമാണ്. 2013 നവംബറിലാണ് അവർ വിവാഹിതരായത്. 2017 ജൂൺ മാസത്തിലാണ് അവരുടെ കുട്ടി ജനിച്ചത്. 2020 ഫെബ്രുവരിയിൽ മാതാപിതാക്കളുടെ ഗ്രാമമായ നൗലഖ സന്ദർശിക്കാൻ ഇന്ത്യയിലെത്തിയപ്പോൾ യുവതിയുടെ ഭർത്താവ്, മകളെ ഭാര്യയിൽനിന്ന് മാറ്റുകയും സംരക്ഷണം മാതാപിതാക്കളെ ഏൽപ്പിക്കുകയും ചെയ്തു.
ഇക്കാര്യം ചോദ്യം ചെയ്തുകൊണ്ടാണ് യുവതി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്. ഓസ്‌ട്രേലിയയിൽ സാമ്പത്തികമായി സ്ഥിരതയുള്ളതിനാലും സ്വന്തമായി ഒരു വീടുള്ളതിനാലും മകളെ വളർത്താൻ തനിക്ക് കഴിവുണ്ടെന്ന് സ്ത്രീയുടെ അഭിഭാഷകൻ വാദിച്ചു. അതേസമയം, ഭർത്താവ് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നയാളാണെന്നും, മകളെ വളർത്താൻ പ്രാപ്തിയില്ലാത്തയാളാണെന്നും യുവതി കോടതിയിൽ വാദിച്ചു. കൂടാതെ, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണാവകാശം തനിക്ക് കൈമാറാൻ കോടതി ഭർത്താവിനോട് നിർദ്ദേശിക്കണമെന്നും അവർ പറഞ്ഞു.
Also Read-
പെൺകുട്ടിക്ക് മൃതദേഹം സിന്ദൂരം ചാർത്തി; ആത്മഹത്യ ചെയ്ത ആൺകുട്ടിയുടെ വീട്ടുകാരുടെ പ്രതികാരംഓസ്ട്രേലിയയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ തനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് യുവതി ഫെഡറൽ സർക്യൂട്ട് കോടതിയിൽ അപേക്ഷ നൽകി. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചയക്കാൻ ഓസ്‌ട്രേലിയൻ കോടതി ഭർത്താവിന് നിർദേശം നൽകിയിരുന്നു.
ഭാര്യ തന്റെ അടുത്ത ബന്ധുക്കളിൽ ഒരാളുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്നുണ്ടെന്നാണ് യുവതിയുടെ ഭർത്താവ് കോടതിയിൽ വാദിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടി തന്‍റെയും മാതാപിതാക്കളുടെയുമൊപ്പം കുടുംബാന്തരീക്ഷത്തിൽ ഒരു വർഷത്തോളമായി താമസിക്കുന്നുവെന്നും ഈ ഘട്ടത്തിൽ സംരക്ഷണ കാര്യത്തിൽ മാറ്റം വരുത്തുന്നത് കുട്ടിയുടെ താൽപ്പര്യത്തിന് ഉചിതമാകില്ലെന്നും, പ്രത്യേകിച്ചും ഹർജിക്കാരിയായ യുവതി ഒറ്റയ്ക്ക് താമസിക്കുമ്പോൾ, അതിനാൽ കുട്ടിയെ പരിപാലിക്കാനുള്ള അവകാശം തനിക്ക് നൽകണമെന്നും യുവാവ് കോടതിയിൽ വാദിച്ചു.
നാല് വയസുള്ള ഒരു പെൺകുഞ്ഞിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് യുവതിയാണ് കോടതിയിൽ ഹർജി നൽകിയത്. കുട്ടിക്കാലത്ത് മകൾക്ക് അമ്മയുടെ സ്നേഹവും കരുതലും സ്നേഹവും ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൗമാരപ്രായത്തിൽ അമ്മയുടെ പിന്തുണയും മാർഗനിർദേശവും അത്യന്താപേക്ഷിതമാണ്. 1956 ലെ ഹിന്ദു ന്യൂനപക്ഷ, രക്ഷാകർതൃ നിയമത്തിലെ സെക്ഷൻ 6 അനുസരിച്ച് അഞ്ച് വയസ്സ് വരെ കുട്ടിയുടെ സ്വാഭാവിക രക്ഷാധികാരിയാണ് അമ്മ, ”ജഡ്ജി ഉത്തരവിട്ടു.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണ വിഷയം പരിഗണിക്കുന്നതിന് പൂർണമായും തെളിവില്ലാത്തതിനാൽ വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾ പ്രസക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.