പശ്ചിമ ബംഗാളിലെ സിബിഐ അഭിഭാഷകനും സംസ്ഥാന സ്റ്റാൻഡിംഗ് അഭിഭാഷകനുമാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ വ്യാജ അഭിഭാഷകൻ സനാതൻ റോയ് ചൗധരിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുന്നു. സനാതൻ റോയ് ചൗധരിയുടെ പക്കൽ നിന്നും നിരവധി വ്യാജ രേഖകൾ പൊലീസ് കണ്ടെടുത്തു. ഇത് സംബന്ധിച്ച വിവരങ്ങൾ ബിജെപിയില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും അന്വേഷിച്ച് അറിയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ കൊൽക്കത്ത പൊലീസ് നടത്തുന്നത്.
ബിജെപി, സിബിഐ ലോഗോയുള്ള ഒന്നിലധികം വിസിറ്റിംഗ് കാർഡുകളും മറ്റ് രസീതുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്നും ബിജെപിയിൽ നിന്നും വിവരങ്ങൾ തേടി കത്തയ്ക്കാൻ ഒരുങ്ങുകയാണ് പോലീസ്.
ഇക്കഴിഞ്ഞ ജൂലൈ 5ന് സിബിഐയുടെ പ്രത്യേക സ്റ്റാൻഡിംഗ് കൗൺസിലറായി ഇയാള്‍ പ്രത്യക്ഷപ്പെടുകയും ആ പേരില്‍ ആളുകളിൽ നിന്ന് പണം തട്ടുകയും ചെയ്തതിനെത്തുടര്‍ന്നാണ് റോയ് ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ മാൻഡെവിൽ ഗാർഡനിലെ ഒരു വസ്തു, ഉടമയുടെ സമ്മതമില്ലാതെ തന്നെ ഒരു പ്രൊമോട്ടർക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെത്തുടർന്നുണ്ടായ അന്വേഷണത്തിന്റെ ഭാഗമായി ഇയാളിൽ നിന്ന് കണ്ടെടുത്ത രേഖകളുടെ ആധികാരികത പരിശോധിക്കാനാണ് പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്.
അതോടൊപ്പം റോയ് ചൗധരി, തന്റെ ഔദ്യോഗിക ആശയ വിനിമയത്തിനായി ഉപയോഗിച്ച രണ്ട് ഇമെയിൽ ഐഡികളും കൊൽക്കത്ത പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത ഐഡികളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി പോലീസ് അവ സൈബർ ടീമിന് കൈമാറി. റോയ് ചൗധരിയുടെ വരുമാനത്തിന്റെ സ്രോതസ്സ് കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
റോയ് ചൗധരി ഒന്നിലധികം തവണ ലണ്ടൻ, ജോഹന്നാസ്ബർഗ്, ടോക്കിയോ എന്നിവയുൾപ്പെടെ പല വിദേശ നഗരങ്ങളിലും സന്ദർശനം നടത്തിയിട്ടുള്ളതായി പോലീസിനോട് വ്യക്തമാക്കി. ഇയാൾക്ക് വിദേശ രാജ്യങ്ങളിൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടോയെന്ന് അറിയാനും പോലീസ് ശ്രമിക്കുന്നുണ്ട്.
അതിനിടെ “ബ്രിക്സ്” എന്ന് എഴുതിയിരിക്കുന്ന ഒരു വേദിയിൽ റോയ് ചൗധരി നില്‍ക്കുന്ന ഒരു ചിത്രം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ സർക്കാരുകളുടെ തലവൻമാരാണ് ബ്രിക്സ് അന്താരാഷ്ട്ര സമ്മേളനത്തിൽ സാധാരണ പങ്കെടുക്കുക. ലോക വിപണിയില്‍ വളർന്നുവരുന്ന പ്രമുഖ ശക്തികളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങലുടെ കൂട്ടായ്മയുടെ ചുരുക്കപ്പേരാണ് ബ്രിക്സ്.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കേസുകളിൽ റോയ് ചൗധരിക്ക് പങ്കുണ്ടോയെന്നും മറ്റേതെങ്കിലും കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
Summary: After recovering several documents from the possession of arrested fake CBI lawyer Sanatan Roy Chowdhury, who had allegedly been posing as the state’s standing counsel and the CBI’s lawyer in West Bengal, the Kolkata Police will now send a letter to the Central government and Bharatiya Janata Party (BJP) to verify recovered documents
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.