വാഷിങ്ടൺ: ഗർഭിണിയെ കൊന്ന് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത കേസിൽ പ്രതിയായ ലിസ മോണ്ട്ഗോമറിയെ വധശിക്ഷക്ക് വിധേയയാക്കി. വധശിക്ഷ നടപ്പാക്കുന്നത് കഴിഞ്ഞ ദിവസം കോടതി ചെയ്തിരുന്നു. എന്നാൽ സുപ്രീംകോടതി സ്റ്റേ നീക്കിയതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. അമേരിക്കയിൽ 68 വർഷത്തിന് ശേഷം ആദ്യമാണ് ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കുന്നത്. ഇന്ത്യാനയിലെ ടെറെ ഹോടിലുള്ള ഫെഡറൽ കറക്ഷണൻ കോംപ്ലക്സിലാണ് വിഷം കുത്തിവെച്ച് ലിസ മോണ്ട്ഗോമറിയെ വധശിക്ഷ നടപ്പാക്കിയത്.
വധശിക്ഷക്ക് മുൻപ് മുഖാവരണം മാറ്റി അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് അധികൃതർ ലിസയോട് ചോദിച്ചതായി ദൃക്സാക്ഷി വെളിപ്പെടുത്തി. ഒന്നും പറയാനില്ലെന്നായിരുന്നു അവരുടെ മറുപടി. അമേരിക്കൻ സമയം 1.31ന് ലിസ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. വധശിക്ഷ നീതിപൂർവകമല്ലെന്നും വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചവരും ലജ്ജിച്ച് തലതാഴ്ത്തണമെന്നും അവരുടെ അഭിഭാഷക കെല്ലി ഹെന്റി പറഞ്ഞു. ലിസയുടെ മാനസികനില നിർണയിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ജഡ്ജി പാട്രിക് ഹാൻലോൻ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത്.
ഓൺലൈൻ ചാറ്റിലൂടെ പരിചയപ്പെട്ട ഗർഭിണിയായ ബോബി ജോ സ്റ്റിന്നെറ്റിനെ (23) 2004 ഡിസംബർ 16ന് അവരുടെ വീട്ടിൽ കടന്നുകയറി ശ്വാസം മുട്ടിച്ചുകൊന്ന ശേഷം വയർ കീറി എട്ടു മാസം പ്രായമായ ഗർഭസ്ഥശിശുവിനെ പുറത്തെടുത്ത കുറ്റത്തിനാണ് 52കാരിക്ക് കോടതി വധശിക്ഷ വിധിച്ചത്. ഗർഭസ്ഥശിശുവുമായി രക്ഷപ്പെട്ട ലിസയെ അടുത്ത ദിവസം കാൻസസിലെ ഫാംഹൗസിൽ കണ്ടെത്തി. സ്വന്തം കുഞ്ഞാണതെന്നായിരുന്നു ലിസയുടെ അവകാശവാദം. ലിസയെ അറസ്റ്റു ചെയ്ത പൊലീസ്, ഗർഭസ്ഥശിശുവിന്റെ സംരക്ഷണം പിതാവിനെ ഏൽപിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന ലിസയുടെ ശിക്ഷ തടയാൻ ഇന്ത്യാനയിലെ കോടതിയിൽ അവരുടെ അഭിഭാഷകർ 7000 പേജുള്ള ദയാഹർജി നൽകിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ലിസയ്ക്ക് മാപ്പ് നൽകണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നു. കുട്ടിക്കാലത്ത് വളർത്തച്ഛന്റെയും മറ്റു പുരുഷന്മാരുടെയും ക്രൂര പീഡനത്തിനിരയായ ലിസയ്ക്ക് അക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ തലയ്ക്ക് ക്ഷതമേറ്റിരുന്നു. ഇതിന്റെ ഫലമായി വളർന്നപ്പോൾ മാനസിക ദൗർബല്യമുള്ളയാളായി. ഇതു ചൂണ്ടിക്കാട്ടിയാണ് ലിസയ്ക്ക് മാപ്പ് നൽകണമെന്ന ആവശ്യമുയർന്നത്.
1953 ൽ ബോണി ബ്രൗൺ ഹെഡിയുടെ വധശിക്ഷയാണ് യുഎസിൽ അവസാനമായി നടപ്പാക്കിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് ആറു വയസ്സുകാരനായ കുട്ടിയെ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയും കുട്ടിയെ വെടിവെച്ചുകൊല്ലുകയും ചെയ്തതിനാണ് വധ ശിക്ഷ ലഭിച്ചത്. വിഷവാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കുകയായിരുന്നു. യുഎസിൽ ഇതുവരെ 6 വനിതകളെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.