തമിഴ്നാട്: തമിഴ്നാട് പെരമ്പല്ലൂരിൽ കാട്ടിൽ കയറി മാനുകളെ വേട്ടയാടി ഇറച്ചിവില്പന നടത്തുന്ന സംഘം അറസ്റ്റില്‍. ആടുകളെ മോഷ്ടിക്കുന്ന സംഘത്തെ തേടിയിറങ്ങിയ പൊലീസിന്റെ വലയിൽ അപ്രതീക്ഷിതമായാണ് വേട്ടക്കാർ കുടുങ്ങിയത്. ഇവരിൽ നിന്ന് നാടൻ തോക്കുകളും വെടിമരുന്നുമടക്കം ആയുധങ്ങള്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. രംഗനാഥപുരം സ്വദേശികളായ രാമചന്ദ്രൻ, മുരുകേശൻ, ഗോപിനാഥൻ, മണി, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്.
തിരുച്ചിറപ്പള്ളി ഏലുമലയിലെ സംരക്ഷിത വനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് നാട്ടുകാരുടെ ആടുകൾ മോഷണം പോകുന്നത് പതിവായിരുന്നു. ഇത് കണ്ടുപിടിക്കാൻ വേണ്ടി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം രൂപികരിക്കുകയും ഇവരുടെ പിടിയിലാണ് മാൻ വേട്ടക്കാർ കുടുങ്ങിയത്. രംഗനാഥപുരത്ത് വാഹനപരിശോധനക്കിടെ നിർത്താതെ പോയ മിനി വാൻ പെരമ്പൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്ന് പിടികൂടിയപ്പോഴാണ് മാൻ വേട്ടക്കാരാണെന്ന് തിരിച്ചറിഞ്ഞത്. മൂന്ന് പുള്ളിമാനുകളുടെ ജഡങ്ങളും രണ്ട് നാടൻ തോക്കുകളും വെടിമരുന്നും അഞ്ചംഗ സംഘത്തിൽ നിന്ന് പിടിച്ചെടുത്തു.
Also read-കല്യാണവീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ അടിയേറ്റ് തിരുവനന്തപുരത്ത് യുവാവ് മരിച്ചു
വനത്തിനുള്ളിൽ കടന്ന് പുള്ളിമാനുകളെ മാത്രം തെരഞ്ഞ് വേട്ടയാടിപ്പിടിച്ച് ഇറച്ചിയാക്കി വിൽക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടുകൊല്ലമായി നൂറുകണക്കിന് മാനുകളെ വേട്ടയാടിയിട്ടുണ്ടെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ഇവരുടെ കയ്യിൽ നിന്ന് മാനിറച്ചി വാങ്ങിയവരേയും പൊലീസ് തെരയുന്നുണ്ട്. ഇത്രയും വ്യാപകമായി വേട്ട നടന്നിട്ടും വനംവകുപ്പിനും ഇന്റലിജൻസിനും വിവരം കിട്ടാതിരുന്ന് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.