Gold Theft| ആർഡിഒ കോടതിയിലെ ലോക്കറിൽ നിന്നു സ്വർണമോഷണം: മുൻ സീനിയർ സൂപ്രണ്ട് അറസ്റ്റിൽ
Gold Theft| ആർഡിഒ കോടതിയിലെ ലോക്കറിൽ നിന്നു സ്വർണമോഷണം: മുൻ സീനിയർ സൂപ്രണ്ട് അറസ്റ്റിൽ
തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായി ഒരു വര്‍ഷത്തോളം ശ്രീകണ്ഠൻ നായര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവിലാണ് മോഷണം നടന്നത്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടി സ്വർണം മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്
തിരുവനന്തപുരം: ആര്‍ഡിഒ കോടതിയില്‍ (RDO Court) തൊണ്ടിമുതലായ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ കളക്ടറേറ്റിലെ മുന്‍ ജീവനക്കാരന് അറസ്റ്റില്‍. കോടതിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതല്‍ മോഷ്ടിച്ചതിനാണ് മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന് നായരെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ 12.30നാണ് പേരൂര്‍ക്കടിയിലെ വീട്ടില്‍ നിന്ന് ശ്രീകണ്ഠന് നായരെ കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടി സ്വർണം മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
ഒരു മാസത്തോളമായി സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം തുടരുകയായിരുന്നു. നിരവധി പേരെ സംശയിച്ചിരുന്നുവെങ്കിലും ഇതിനിടയില്‍ ശ്രീകണ്ഠന് നായരിലേക്ക് അന്വേഷണം എത്തുകയും ഇയാളെ നിരീക്ഷിച്ച് വരികയുമായിരുന്നു. 110 പവനോളം സ്വര്‍ണവും വെള്ളിയും പണവുമാണ് ആര്‍ഡിഒ കോടതി ലോക്കറില്‍ നിന്ന് കാണാതായത്. ജീവനക്കാരെ കേന്ദ്രീകരിച്ച് തന്നെയായിരുന്നു പൊലീസ് അന്വേഷണം പുരോഗമിച്ചത്. അതിനിടെയാണ് ലോക്കറിന്റെ കസ്റ്റോഡിയനായ ശ്രീകണ്ഠന് നായരിലേക്ക് അന്വേഷണം എത്തിയത്.
കഴിഞ്ഞ മാസം 31നാണ് സബ് കളക്ടറുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തത്. കളക്ടറേറ്റിൽ നിന്നും തൊണ്ടിമുതലുകൾ മോഷ്ടിച്ച കേസ് വിജിലൻസിന് കൈമാറാൻ റവന്യൂവകുപ്പ് ശുപാർശ ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഉത്തരവ് വൈകുന്നതിൽ വിമര്‍ശനം മുറുകുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സീനിയർ സൂപ്രണ്ടുമാരായി ചുമതലയേറ്റെടുക്കുമ്പോള്‍ തൊണ്ടിമുതലുകള്‍ തൂക്കി തിട്ടപ്പെടുത്തി രജിസ്റ്ററിൽ രേഖപ്പെടുത്തിവേണം ഓരോ ഉദ്യോഗസ്ഥനും സ്ഥാനമേറ്റെടുക്കേണ്ടത്. പക്ഷെ ഈ മാനദണ്ഡം ഉദ്യോഗസ്ഥർ കൃത്യമായി പാലിച്ചിട്ടില്ല. വിജിലൻസ് അന്വേഷണം വന്നാൽ സ്വർണം മോഷ്ടിച്ച ഉദ്യോഗസ്ഥർക്ക് മാത്രമല്ല ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ചവരുത്തിയവർക്കെതിരെയും കേസെടുക്കാം.
തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായി ഒരു വര്‍ഷത്തോളം ശ്രീകണ്ഠൻ നായര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവിലാണ് മോഷണം നടന്നത്. 2020 മാര്‍ച്ചിലാണ് ഈ പദവിയിലേക്ക് എത്തിയത്. 2021 ഫെബ്രുവരിയിൽ ഇതേ പദവിയിലിരുന്ന് വിരമിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇദ്ദേഹത്തെ പൊലീസ് സംശയിച്ചിരുന്നു. വിശദമായ അന്വേഷണത്തിൽ ചില സ്വകാര്യ സ്ഥാപനങ്ങളിൽ ഇയാൾ വലിയ അളവിൽ സ്വര്‍ണം പണയം വച്ചെന്നും ചിലയിടത്ത് സ്വർണം നേരിട്ട് വിറ്റെന്നും പൊലീസ് കണ്ടെത്തി.
പ്രതി ഒറ്റയ്ക്കാണ് മോഷണം ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നുമാണ് പൊലീസിന്റെ നിലവിലെ നിഗമനം. ആര്‍ഡിഒ ഓഫീസിലെ വേറേതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ഇതിൽ പങ്കുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ ശ്രീകണ്ഠൻ നായര്‍ പണയം വച്ച സ്വർണത്തിൽ നല്ലൊരു പങ്കും കുടിശ്ശിക അടയ്ക്കാത്ത കാരണം ലേലത്തിൽ വിറ്റു പോയെന്നാണ് സൂചന.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.