കൊച്ചി: കിഴക്കമ്പലത്ത് (Kizhakkambalam) കിറ്റെക്സ് തൊഴിലാളി ക്യാംപിൽ (Kitex labour camp) വച്ച് ഇൻസ്പെക്ടറെ വധിക്കാൻ ശ്രമിച്ച കേസിലെ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഒന്നാം പ്രതി ടി.എച്ച്. ഗുൽസൻ സിങ്, രണ്ടാം പ്രതി സെർതോ ഹെൻജാഖപ് കോം, മൂന്നാം പ്രതി മെയ്രാബം ബോയ്ച്ച സിങ്, പതിന്നാലാം പ്രതി ലൂയിസ് ഹെബ്ബ്രോവൻ എന്നിവരെയാണ് കോലഞ്ചേരി മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.
അന്യായമായി സംഘം ചേർന്ന പ്രതികൾ കൊലവിളിയുമായി ഇൻസ്പെക്ടറടക്കമുള്ള പൊലീസുകാരെ ആക്രമിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നാണ് കേസ്. ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ കാരണം കണ്ടെത്തുന്നതിനും തെളിവെടുപ്പ് അടക്കം പൂർത്തീകരിക്കാനുമാണ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം
പ്രതികളുടെ എണ്ണം കൂടുതലായതിനാൽ കേസ് പ്രത്യേകമായാണ് പരിഗണിച്ചത്. രണ്ട് കേസുകളാണ് സംഭവത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഘർഷം അറിഞ്ഞത്തിയ കുന്നത്തുനാട് സ്റ്റേഷൻ എസ്.എച്ച്.ഒ. വി.ടി. ഷാജൻ ഉൾപ്പെടെയുള്ള പോലീസുകാരെ തടഞ്ഞുവച്ച് മർദ്ദിച്ച് വധിക്കാൻ ശ്രമിച്ചതിനാണ് ആദ്യത്തെ കേസ്. രണ്ടാമതായി പോലീസ് വാഹനം കത്തിച്ച് പൊതുമുതൽ നശിപ്പിച്ചതിനും.
ആദ്യത്തെ കേസിൽ 51പേരാണ് പ്രതികൾ. ആകെ 174 പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ 200 ഓളം വിവിധ ഭാഷാ തൊഴിലാളികൾ പങ്കെടുത്തതായാണ് പോലീസിൻ്റെ നിഗമനം. പോലിസ് വാഹനം തീവെച്ച സംഭവത്തിൽ ഫോറൻസിക് പരിശോധനാ ഫലം ഉടൻ ലഭിച്ചേക്കും. വാഹനം കത്തിക്കാനുപയോഗിച്ച ദ്രാവകം തിരിച്ചറിയാൻ ഇതിലൂടെ കഴിയും.
അതേസമയം, അക്രമകാരികൾ ഉപയോഗിച്ച ലഹരിയെ സംബന്ധിച്ചും സംഘർഷത്തിലേയ്ക്ക് നയിച്ച സാഹചര്യവും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഐ.പി.സി. 143 മുതൽ 149 വരെയും 324, 326, 307, 358, 333 തുടങ്ങിയ വകുപ്പുകൾ പ്രകാരവുമാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനുള്ള പി.ഡി.പി.പി. വകുപ്പും ചുമത്തിയിട്ടുണ്ട്.
ക്രിസ്മസ് ആഘോഷലഹരിയിൽ കിറ്റെക്സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടാവുകയും പിന്നാലെ പോലീസിനെ ആക്രമിക്കുകയുമായിരുന്നു.
Summary: Four people in the Kitex labour camp at Kizhakkambalam, who attempted to jeopardise an inspector, taken into police custodyഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.