തിരുവനന്തപുരം വർക്കലയിൽ ഫുട്‌ബോൾ കളിച്ചുകൊണ്ടിരുന്ന യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച കേസിൽ നാല് പേർ വർക്കല പോലീസിന്റെ പിടിയിലായി. വെട്ടൂർ സ്വദേശികളായ സുധി , അജി , നന്ദു ശിവാ, അനന്തു എന്നിവരാണ് അറസ്റ്റിലായത്. വെട്ടൂർ വലയന്റെ കുഴി സ്വദേശിയായ സുമേഷിനെയാണ് നാലംഗസംഘം ക്രൂരമായി മർദ്ദിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 7 ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം.
വയൽഗ്രൗണ്ടിൽ ഫുട്ബാൾ കളിച്ചുകൊണ്ടിരുന്ന സുമേഷിനെ പ്രതികളായ നാലുപേരും ഗ്രൗണ്ടിലെത്തി മുൻവൈരാഗ്യത്തിന്റെ പേരിൽ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് പാറക്കല്ലു ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയും മൂക്കിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു. നെറ്റിയിലും കണ്ണിന്റെ ഭാഗത്തും പരിക്കുണ്ട്. കഴുത്തിന്റെ ഭാഗത്തെ ഞരമ്പിനും ക്ഷതം സംഭവിച്ചിട്ടുണ്ട്.
Also Read- കളിയാക്കിയത് എതിർത്ത പാരലൽ കോളജ് പ്രിൻസിപ്പലിനെ സ്കൂൾ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു
ആറ്റുകാൽ പൊങ്കാല കഴിഞ്ഞു തിരികെ എത്തിയ സുമേഷിന്‍റെ അമ്മ രക്തം വാർന്നു ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന മകനെയാണ് കണ്ടത്. പ്രതികൾക്ക് എതിരെ അസഭ്യം വിളിച്ചതിനും കയ്യേറ്റശ്രമത്തിനും സുമേഷ് മുൻപ് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കി. പരാതി കൊടുത്തതിലുള്ള വിരോധം കൊണ്ടാണ് പ്രതികൾ ആക്രമിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കേസ് ഒത്തുതീർപ്പ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഹോസ്പിറ്റലിൽ വച്ചു പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്നും അതല്ലെങ്കിൽ വീണ്ടും ഉപദ്രവിക്കുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നുള്ള ഭീഷണിയും പ്രതികളുടെ ഭാഗത്ത് നിന്നും ഉണ്ടായതായും സുമേഷിന്റെ കുടുംബം പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ തേടിയ യുവാവിനെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.