കൊച്ചി: കഞ്ചാവ് കേസിൽ ഗ്രേഡ് എസ് ഐ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ട്രെയിനിൽ കൊണ്ടുവരികയായിരുന്ന 28 കിലോ കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയതുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായത്. വാഴക്കുളം എഴിപ്രം ഉറുമത്ത് വീട്ടിൽ നവീൻ (21) ഇയാളുടെ അച്ഛൻ സാജൻ (56), അറയ്ക്കപ്പടി വെങ്ങോല ഒളിയ്ക്കൽ വീട്ടിൽ ആൻസ് (22), പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റു കണ്ടം ബേസിൽ തോമസ് (22) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
ആലുവ തടിയിട്ടപറമ്പ് ഗ്രേഡ് എസ് ഐ ആണ് അറസ്റ്റിലായ സാജൻ. കഴിഞ്ഞ ദിവസം ആലുവ റെയിൽ വേ സ്റ്റേഷനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയിരുന്നത്. സാജന്റെ മകൻ നവീനിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചിരുന്നത്. നവീനിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതിനാണ് എസ് ഐ അറസ്റ്റിലായത്.
സംഭവശേഷം വിദേശത്തേക്ക് കടന്ന നവീനെ തന്ത്രപൂർവം നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയാണെന്നറിഞ്ഞിട്ടും മകനെ സംരക്ഷിക്കുകയും, വിദേശത്തക്ക് കടക്കാൻ സഹായിക്കുകയും ചെയ്തതിനാണ് സാജനെ അറസ്റ്റ് ചെയ്തത്. മെയ് 31ന് റിട്ടയേഡ് ആവാനിരിക്കെയാണ് അറസ്‌റ്റ്. കഞ്ചാവ് കൊണ്ടു വന്ന ഒഡീഷ കണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക്, ചക് ദോൽ പ്രധാൻ, ശർമ്മാനന്ദ് പ്രധാൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
Also Read-22 തരം പാമ്പുകളും ഓന്തുമായി മലേഷ്യയിൽ നിന്നും എത്തിയ സ്ത്രീ ചെന്നൈയിൽ പിടിയിൽ
കഞ്ചാവ് സംഘവുമായി അടുത്ത ബന്ധം പുലർത്തുകയും, ഒളിത്താവളങ്ങളും, വാഹനവും ഒരുക്കി നൽകിയതിനാണ് ആൻസ്, ബേസിൽ തോമസ് എന്നിവരെ പിടികൂടിയത്. റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് തീവണ്ടിയിൽ കടത്തുകയായിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Cannabis case, Crime