മൂവാറ്റുപുഴ: പരാതിക്കാരനില്‍ നിന്നും പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മൂവാറ്റുപുഴ എസ്.ഐ വി കെ എല്‍ദേസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് നടപടി. റിമാന്റിലായ പ്രതിക്ക് എസ്.ഐ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയെന്ന് തെളിഞ്ഞതോടെയാണ് സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.
മൂന്നാഴ്ച്ച മുമ്പ് വാളകം സ്വദേശിയായ യുവാവ്, തന്നെ അഞ്ച് പേര് ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി അന്വേഷിച്ചത് ഗ്രേഡ് എസ്.ഐ ആയ വി കെ എല്‍ദോസാണ്. കേസില്‍ ഒരു പ്രതി അറസ്റ്റിലായെങ്കിലും പിന്നിടൊന്നും നടന്നില്ല. ഇതോടെയാണ് പരാതിക്കാരന് മുഖ്യമന്ത്രിയെ സമീപിച്ചത്.
കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. താന്‍ കൊടുത്തതിനെക്കാള്‍ കൂടുതല്‍ തുക പിടിയിലായ വൈക്കം സ്വദേശി അനൂപ് നല്കിയതിനാല് കേസ് ഒതുക്കി തീര്‍ക്കാന്‍ വി.കെ എല്‍ദോസ് ശ്രമിക്കുന്നുവെന്നും പരാതിപെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എല്‍ദോസ് ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് ബോധ്യമായത്. പിടിയിലായ പ്രതിക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
പ്രതി പിടിയിലാകുമ്പോള്‍ കൈവശമുണ്ടായിരുന്ന അമ്പതിനായിരം രൂപ കാണാതായതിന് പിന്നില്‍ എല്‍ദോസാണോയെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇതെകുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തണമെന്നാണ് മൂവാറ്റുപുഴ ഡിവൈഎസ്പി എറണാകുളം റൂറല്‍ എസ്പിക്ക് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ എസ്ഐയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ എല്‍ദോസിനുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. പരാതിക്കാരില്‍ നിന്നും തെളിവുകള്‍ ശേഖരിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്കി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.