ഗുജറാത്തിലെ ഗാന്ധിനഗറില്‍ കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച കുക്കീസുമായി മൂന്നുപേര്‍ പിടിയില്‍. ഗാന്ധിനഗറിലെ ഭട്ട് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ധാബയില്‍നിന്നാണ് ജയ് കിഷന് ഠാക്കൂര്‍, അങ്കിത് ഫുല്‍ഹാരി, സോനു എന്നിവരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന(എ.ടി.എസ്) പിടികൂടിയത്. 1.59 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ഓയിലും കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച പലഹാരങ്ങളും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഭട്ട് ഗ്രാമത്തിലെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന 'ചുലാ ചിക്കന്‍' എന്ന ധാബ കേന്ദ്രീകരിച്ച് വ്യാപക ലഹരിവില്‍പ്പന നടക്കുന്നതായി എ.ടി.എസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘം ഞായറാഴ്ച ധാബയില്‍ പരിശോധന നടത്തിയത്. കഞ്ചാവ് കുക്കീസ് വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ലഹരിവില്‍പ്പന നടക്കുന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് എ.ടി.എസ്. സംഘം വിശദമായ പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. റെയ്ഡില്‍ കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച കുക്കീസും ലഡുവും അടക്കമുള്ള പലഹാരങ്ങള്‍ കണ്ടെടുത്തു.
Also Read- സ്വര്‍ണം തരികളാക്കി വസ്ത്രത്തില്‍ ഒട്ടിച്ചുവെക്കും; നെടുമ്പാശേരി വഴി കടത്തിയ 1.5 കിലോ സ്വര്‍ണം പിടികൂടി
കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച ഒരു കുക്കീസിന് നാലായിരം രൂപയാണ് പ്രതികള്‍ ഈടാക്കിയിരുന്നത്. ഇത്തരം കുക്കീസ് ഹോം ഡെലിവറിയായും നല്‍കിയിരുന്നു. കുക്കീസിനും ലഡുവിനും പുറമേ കഞ്ചാവ് ഓയില്‍ മാത്രമായും പ്രതികള്‍ വില്‍പ്പന നടത്തിയിരുന്നു. ഒരു ഗ്രാം കഞ്ചാവ് ഓയിലിന് 2500 മുതല്‍ 3000 രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നത്.
എ.ടി.എസ്. സംഘം അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് ഗാന്ധിനഗര്‍ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് പോലീസിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രതികള്‍ ഏതെങ്കിലും മാഫിയയുടെ ഭാഗമാണോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
കഞ്ചാവിന്റെ നിലവാരം സ്വയം ഉപയോഗിച്ച് നോക്കും; വില്‍പ്പനയ്ക്ക് രഹസ്യ കോഡ്, പള്‍സര്‍ ജംഷീദ് പിടിയില്‍
പാലക്കാട് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മാപ്പിളക്കാട് സ്വദേശി പള്‍സര്‍ ജംഷീദിനെയാണ് പോലീസ് പിടികൂടിയത്. രഹസ്യകോഡ് ഉപയോഗിച്ച് ചെറുകിടക്കാര്‍ക്ക് പതിവായി കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നത് ഇയാളാണ്. കഞ്ചാവിന്റെ നിലവാരം സ്വയം ഉപയോഗിച്ച് നോക്കി പരിശോധിക്കുന്നതാണ് ജംഷീദിന്റെ രീതി. പാലക്കാട് മേഴ്സി കോളേജ് ജംങ്ഷനിലെ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് ഇയാളെ പോലീസ് പിടികൂടുന്നത്.
രഹസ്യ കോഡ് അടക്കമുള്ള കച്ചവട തന്ത്രങ്ങളെ കുറിച്ചും പ്രതിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോഡ് ഉപയോഗിച്ചാണ് ആവശ്യക്കാരുമായി ജംഷീദ് സംസാരിക്കുന്നത്. ഓണ്‍ ആണെന്ന് പറഞ്ഞാല്‍ സാധനം കിട്ടും എന്നാണ് അര്‍ത്ഥം ഓഫ് ആണെന്ന് പറഞ്ഞാല്‍ പിന്നെ നിന്നിട്ട് കാര്യമില്ല..സാധനം കിട്ടില്ല.
Also Read- 'ഞാൻ ഒരാളെ കൊന്നു'; ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു; സുഹൃത്ത് കീഴടങ്ങി
കഞ്ചാവ് സ്വയം ഉപയോഗിച്ച് അതിന്റെ ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപഭോക്താക്കൾക്ക് വിൽക്കുന്ന ആളാണ് പൾസർ ജംഷീദ്. കഞ്ചാവ് വാങ്ങുന്ന ആരും കബളിപ്പിക്കപ്പെടരുത് എന്ന് കരുതിയാണ് ജംഷീദ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പോലീസിന് നൽകിയ മൊഴി. കഞ്ചാവ് കഴിഞ്ഞാൽ ചായയാണ് ജംഷീദിന് പിന്നെ ലഹരി.കിട്ടുന്നത് എത്ര ഗ്ലാസ് ആയാലും ചായ മടി കൂടാതെ കുടിക്കും.
ജംഷീദിന്റെ കൈയിൽനിന്ന് പൊലീസ് ഒന്നേകാൽ കിലോ കഞ്ചാവാണ് പിടികൂടിയത്.10 ഗ്രാം വീതം പൊതികളിലാക്കിയാണ് വിൽപന. ഒരു കവറിന് 500 രൂപയാണ് നിരക്ക്. ആരും കടം പറയരുത് എന്നത് ജംഷീദിന്റെ നിര്‍ബന്ധമാണ്. കടം കൊടുക്കുന്ന ശീലമില്ല. മൊത്ത വ്യാപാരികളിൽ നിന്നും വാങ്ങുന്ന കഞ്ചാവ് സൂക്ഷിക്കുന്നതിനും ജംഷീദിന് വേറിട്ട വഴികളുണ്ട്. കഞ്ചാവ് പ്ലാസ്റ്റിക് കവറിലാക്കി പാടത്തോ പറമ്പിലോ കുഴിച്ചിടും. ആര് വന്ന് പരിശോധിച്ചാലും ഒന്നും കണ്ടെത്താനാകില്ല. ജംഷീദുമായുള്ള പതിവ് കഞ്ചാവ് ഇടപാടുകാരെയും മൊത്ത വിൽപനയുള്ള ആളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.