യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസനെതിരെ പരാതിയുമായി അസം യൂത്ത് കോണ്‍ഗ്രസ് നേതാവ് അങ്കിത ദത്ത. ശ്രീനിവാസ് അടക്കമുള്ള നേതാക്കളില്‍ നിന്നും തനിക്ക് ലിംഗ വിവേചനവും മാനസിക പീഡനവും നേരിട്ടതായാണ് പരാതിയില്‍ പറയുന്നത്. ബുധനാഴ്ചയാണ് അങ്കിത ദത്ത അസമിലെ ദിസ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ശ്രീനിവാസ് ബിവി ആറ് മാസത്തോളമായി തന്നെ മാനസികമായി പീഡിപ്പിക്കുകയും മോശമായ വാക്കുകള്‍ ഉപയോഗിക്കുകയും ഇതിനെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതി നല്കിയാല് പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ദത്ത ആരോപിച്ചു. മാര്‍ച്ച് 25 ന് ഛത്തീസ്ഗഡില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ശ്രീനിവാസ് ബിവി തന്നെ ശാരീരികമായി ഉപദ്രവിക്കുകയും തനിക്കെതിരെ മോശമായ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തതായും ദത്ത ആരോപിച്ചു.
ഇതിനെക്കുറിച്ച് പാര്‍ട്ടിയുടെ ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടാല്‍ കോണ്‍ഗ്രസിലെ തന്റെ കരിയര്‍ നശിപ്പിക്കുമെന്ന് പറഞ്ഞ് ശ്രീനിവാസ് അംഗിതയുടെ കൈയില്‍ പിടിച്ചു ഉന്തുകയും തള്ളുകയും അസഭ്യ വാക്കുകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു, ദത്തയുടെ പരാതിയില്‍ പറയുന്നു.
Also read-16കാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ച ഓർത്തോഡോക്സ് വൈദികൻ അറസ്റ്റിൽ
പലതവണ പരാതി നല്‍കിയിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി സംഭവത്തില്‍ നടപടിയെടുത്തില്ലെന്നും അവര്‍ പറഞ്ഞു. കേസെടുക്കണമെന്ന് ദത്ത പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം, ദത്ത ഉന്നയിച്ച പരാതികള്‍ പരിഹരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും സംഭവത്തില്‍ കോണ്‍ഗ്രസ് അസം യൂണിറ്റ് അങ്കിതക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
‘ആറു മാസമായി താന്‍ പീഡനം നേരിടുന്നുണ്ടെന്ന് ദത്ത പറഞ്ഞിരുന്നു, എന്നാല്‍ രണ്ട് ദിവസം മുമ്പ് മാത്രമാണ് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറയെ ദത്ത ഇക്കാര്യം അറിയിച്ചത്,’ കോണ്‍ഗ്രസ് നേതാവ് ദേബബ്രത സൈകിയ പറഞ്ഞു. വരാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള നാടകങ്ങളാണിത്. ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരിക്കാം അങ്കിത പോലീസില്‍ പരാതി നല്‍കിയതെന്നും സൈകിയ പറഞ്ഞു.
ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സംഭവത്തില്‍ പ്രതികരിച്ചില്ല. ദത്ത പോലീസില്‍ പരാതി നല്കിയാല് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസം മുന്‍ മന്ത്രി അഞ്ജന് ദത്തയുടെ മകളാണ് അങ്കിത ദത്ത. ശാരദാ ചിട്ടി ഫണ്ട് അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും കഴിഞ്ഞ വര്‍ഷം ദത്തയെ ചോദ്യം ചെയ്തിരുന്നു.
നേരത്തെ, കൊവിഡ് ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവച്ചെന്ന പരാതിയില്‍ ഡല്‍ഹി പൊലീസ് ബി വി ശ്രീനിവാസിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഓക്സിജന്‍ ഉള്‍പ്പെടെ കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവച്ചെന്ന പരാതിയില്‍ തെളിവില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡല്‍ഹി പൊലീസ് അറിയിക്കുകയായിരുന്നു. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നടന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Youth congress