കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഓയൂർ അടയറ അമീർ മൻസിലിൽ അബ്ദുൾ ഫത്താക്കിന്റെ മകൻ ഷെമിജ് (38 ) നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹസമയം പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ സ്വർണവും പണവും ഷെമിജ് സ്വന്തം ആവശ്യങ്ങൾക്കായി ചെലവാക്കിയതിനു ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് യുവതിയെ മർദിക്കുന്നത് പതിവായിരുന്നു.
കഴിഞ്ഞ ആറാം തീയതി യുവതിയെ ഇയാൾ വീട്ടിൽ വച്ച് ക്രൂരമായി മർദിച്ചു. വീട്ടിൽ നിന്നും ഇറങ്ങിയോടിയ പെൺകുട്ടിയെ ഇയാൾ ബൈക്കിൽ പിന്തുടർന്ന് റോഡിൽ വച്ച് ആക്രമിക്കുകയും തുടർന്ന് വീട്ടിൽ കൊണ്ടുവന്നു ആക്രമണം തുടരുകയും ചെയ്തു. സംഭവത്തിൽ യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി എസ് ഐ സജീവ്, എ. എസ്. ഐ ചന്ദ്രകുമാർ, സി.പി.ഒ ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
റേഷനരി കടത്തുന്നതിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; മൂന്നുപേർ അറസ്റ്റിൽ
കന്യാകുമാരി: കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ റേഷനരി കടത്തുന്നതിടെയുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാളെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. കളിയിക്കാവിള പറയാടിവിള സ്വദേശി ഷിജിയെ (38) കൊലപ്പെടുത്തിയ സംഭവത്തിലാണ് മരുതൻകോട് സ്വദേശി ക്ലൈൻ (26), കുളപ്പുറം സ്വദേശി ജസ്റ്റിൻ ജോസഫ് രാജ് (38), മരയാപുരം സ്വദേശി മഹേന്ദ്രകുമാർ (48) എന്നിവർ പിടിയിലായത്. വെട്ടേറ്റ എസ്. ടി. മങ്കാട് സ്വദേശി അജിനാണ് (26) ആശുപത്രിയിൽ ചികിത്സയിലുള്ളത്.
Also Read- കാമുകനൊപ്പം പോകാന്‍ മക്കളെ കൊല്ലാൻ ശ്രമിച്ചു: ഒന്നര വയസുള്ള കുഞ്ഞ് മരിച്ച കേസിൽ യുവതി അറസ്റ്റില്‍
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മാർച്ച് 26ന് രാത്രി 10ന് അജിനും ഷിജിയും കാറിൽ ഒരു ടൺ റേഷനരി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുമ്പോൾ കളിയിക്കാവിളയ്ക്ക് സമീപത്തുവച്ച് ഏഴംഗസംഘം കാർ തടഞ്ഞുനിറുത്തി രണ്ടുപേരെയും കത്തി കൊണ്ട് കുത്തുകയും അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു. അജിന് തോളിലും തലയിലുമാണ് വെട്ടേറ്റത്. ഷിജിക്ക് വയറിലും കഴുത്തിലും കുത്തേറ്റു. നിലവിളികേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപെട്ടു.
അബോധാവസ്ഥയിൽ കിടന്ന രണ്ടുപേരയും നാട്ടുകാർ നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഏപ്രിൽ മൂന്നിന് രാത്രിയാണ് ഷിജി മരിച്ചത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നിർദ്ദേശപ്രകാരം കളിയിക്കാവിള ഇൻസ്പെക്ടർ എഴിലരസിയുടെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി തക്കല ഡിവൈ.എസ്.പി ഗണേശന്റെ ഓഫീസിലെത്തി പ്രതികൾ കീഴടങ്ങിയത്. റേഷനരി കേരളത്തിലേക്ക് കൊണ്ടുവരുന്നതിലുണ്ടായ തർക്കം കാരണമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കളിയിക്കാവിള പൊലീസ് ചോദ്യം ചെയ്തപ്പോൾ പ്രതികൾ സമ്മതിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.