ഇടുക്കി: കാഞ്ചിയാറില്‍ പ്രീപ്രൈമറി അധ്യാപികയായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ബിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആറു ദിവസമായി ഒളിവിലായിരുന്ന പ്രതിയെയാണ് പൊലീസ് ഇന്ന് രാവിലെ പിടികൂടിയത്. കാഞ്ചിയാര്‍ സ്വദേശിയായ അധ്യാപിക അനുമോളെ 21നാണ് വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയ ശേഷമായിരുന്നു പ്രതി ബിജേഷ് മുങ്ങിയത്.
അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റുകിട്ടിയ കാശുമായാണ് ബിജേഷ് ഒളിവിൽ പോയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട സ്വദേശിയായ ഒരാള്‍ക്കാണ് ബിജേഷ് അയ്യായിരം രൂപയ്ക്ക് ഫോണ്‍ വിറ്റത്. അനുമോളുടെ ഫോണും പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴച രാവിലെ കട്ടപ്പന ബെവ്‌കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതിയുടെ പക്കല്‍ നിന്നും 5000 രൂപയ്ക്ക് ഫോണ്‍ വാങ്ങിയതെന്ന് വെങ്ങാലൂര്‍ക്കട സ്വദേശി പൊലീസിനോട് പറഞ്ഞു.
Also Read- കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ; പരാതി നൽകിയ ഭർത്താവ് ഒളിവിൽ
മാർച്ച് 21 നാണ് കാഞ്ചിയാർ വട്ടമുകളേൽ അനുമോളെന്ന വത്സമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീർണ്ണിച്ച ജഡം കട്ടിലിനടയിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിനു പിന്നാലെയാണ് ഭർത്താവ് ബിജേഷിനെ കാണാതായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Idukki, Murder