ഹൈദരാബാദിലെ സരൂർനഗറിൽ മിശ്രവിവാഹത്തിന്റെ പേരിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവം രാജ്യം മുഴുവൻ നടുക്കത്തോടെയാണ് കേട്ടത്. മരിച്ച ബില്ലാപുരം നാഗരാജുവിന്റെ (25) ഭാര്യ അഷ്‌റിൻ സുൽത്താന (പല്ലവി) ഓർക്കാനിഷ്ടപ്പെടാത്ത ആ നിമിഷങ്ങളും ഭർത്താവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള വിവരങ്ങളും ന്യൂസ് 18 നോട് പങ്കുവെച്ചു.
''ഒരു ഇരുമ്പുദണ്ഡ് ഉപയോഗിച്ചാണ് അവർ എന്റെ ഭർത്താവിനെ അടിച്ചത്. ഞങ്ങളെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. അര മണിക്കൂറിനു ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. രണ്ട് ബൈക്കുകളിലായാണ് അക്രമികളെത്തിയത്'', സുൽത്താന വേദനയോടെ ഓർക്കുന്നു.
തന്റെയും നാഗരാജുവിന്റെയും വിവാഹത്തിനു മുൻപ് സ്വന്തം സഹോദരൻ രണ്ടു തവണ തന്നെ കൊല്ലാൻ ശ്രമിച്ചതായും സുൽത്താന ന്യൂസ് 18 നോട് വെളിപ്പെടുത്തി. ''എന്റെ സഹോദരൻ എന്നെ രണ്ട് തവണ തൂക്കിക്കൊല്ലാൻ ശ്രമിച്ചു. ഞങ്ങൾ വിവാഹം കഴിച്ചാൽ സഹോദരൻ ഞങ്ങളെ കൊല്ലുമെന്ന് അമ്മ മുന്നറിയിപ്പ് നൽകിയിരുന്നു. നാഗരാജു നടുറോഡിൽ കൊല്ലപ്പെട്ടപ്പോൾ പോലും ഞങ്ങളെ സഹായിക്കാൻ ആരും എത്തിയില്ല'', സുൽത്താന പറഞ്ഞു.
''ഞങ്ങൾ ഹൈദരാബാദിലേക്ക് പോയി ഒരു ആര്യസമാജ ക്ഷേത്രത്തിൽ വച്ചാണ് വിവാഹിതരായത്. കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാൻ കഴിയാത്തവിധം ഞങ്ങളുടെ സിം കാർഡുകളും മാറ്റി. വിവാഹം കഴിഞ്ഞയുടനെ ഞങ്ങൾ എസ്പി ഓഫീസിൽ പോയി ഒരു ബോണ്ടിൽ ഒപ്പുവച്ചു. സഹോദരനിൽ നിന്നുള്ള ഭീഷണിയെക്കുറിച്ച് ഞങ്ങൾ പോലീസിനെ അറിയിച്ചിരുന്നു'', സുൽത്താന കൂട്ടിച്ചേർത്തു. വർഷങ്ങളായി പ്രണയത്തിലായിരുന്ന സുൽത്താനയും നാഗരാജുവും ഈ ജനുവരിയിലാണ് വിവാഹിതരായത്.
Also read-
Honour killing | ദുരഭിമാനക്കൊല; മുസ്‌ലിം യുവതിയെ വിവാഹംചെയ്ത ദലിത് യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നുകേസിലെ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തതായും സുൽത്താനയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന മറ്റ് പ്രതികളെ കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു. മറ്റൊരു മതത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിക്കുന്നതിന് സുൽത്താനയുടെ സഹോദരൻ എതിരായിരുന്നുവെന്നും അയാളെ ഇല്ലാതാക്കാൻ തീരുമാനിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. അക്രമികൾ നാഗരാജുവിനെ നിലത്തേക്ക് തള്ളിയിടുകയും ഇരുമ്പു വടി കൊണ്ട് മർദിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തുവെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ നാഗരാജു മരിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Also read-
Honour Killing | ഹൈദരാബാദ് ദുരഭിമാനകൊല; പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട നാഗരാജുവിന്റ ഭാര്യനിരവധി ദുരഭിമാനക്കൊലകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ കേരളത്തെ ഞെട്ടിച്ച ഒന്നായിരുന്നു കെവിൻ വധം. 2018 മെയ് 24 നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിനും കൊല്ലം തെന്മല സ്വദേശിനി നീനുവും വിവാഹത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്. അന്നുതന്നെയാണ് വിവാഹവിവരം ബന്ധുക്കളെ അറിയിച്ചതും. 28ന് കൊല്ലം തെന്മല ചാലിയക്കര പുഴയിൽ നിന്നുമാണ് കെവിന്റെ മൃതദേഹം കണ്ടെടുത്തത്.
കേസിൽ പൊലീസിന്റെ വീഴ്ചകളും വലിയ വിവാദമായിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവിയെ അടക്കം സ്ഥലംമാറ്റി. കേസിൽ പത്തു പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോ ജോണിനെ വെറുതെ വിട്ടു. നീനുവിന്റെ സഹോദരൻ സാനു ചാക്കോ, നിയാസ് മോൻ (ചിന്നു), ഇഷാൻ ഇസ്മായിൽ, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരൻ, ഷിഫിൻ സജാദ്, എൻ.നിഷാദ്, ഫസിൽ ഷെരീഫ്, ഷാനു ഷാജഹാൻ, ടിറ്റു ജെറോം എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷയും 40000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.