ഹൈദരാബാദ്: ഹൈദരാബാദ് ദുരഭിമാനകൊലയില്‍ സഹോദരനടക്കമുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട നാഗരാജുവിന്റെ ഭാര്യ അഷ്റിന് സുല്‍ത്താന. മാസങ്ങള്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു ഇയാളെ ആക്രമിച്ചത്.
കഴിഞ്ഞ ബുധനാഴ്ച ഹൈദരാബാദിലെ സരൂര്‍നഗറിലായിരുന്നു സംഭവം. കാര്‍ വില്പനക്കാരനായ ബി.നാഗരാജുവാണ് (25) ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. അടിച്ചും കുത്തിയും ക്രൂരമായിയാണ് കൊലപ്പെടുത്തിയത്. താന്‍ മരിക്കുന്നത് വരെ ഭര്‍ത്താവ് നാഗരാജുവിന്റെ ഓര്‍മകളുമായി അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ കഴിയുമെന്നും അഷ്റിന് പറയുന്നു.
അഷ്റിന്റെ കണ്മുന്നിലിട്ടാണ് അക്രമിസംഘം ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.നാഗരാജുവിനെ ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അഷ്റിന് സുല്‍ത്താനയുടെ സഹോദരന് സയ്യിദ് മോബിന് അഹമ്മദ്, മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
സയ്ദ് അഹമ്മദും ബന്ധു മസൂദ് അഹമ്മദും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും കൊലപാതത്തിന് ആസൂത്രണം നടത്തിയ ബന്ധുക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സുല്‍ത്താന ആവശ്യപ്പെട്ടു. പ്രണയബന്ധം അറിഞ്ഞത് മുതല്‍ വീട്ടില്‍ മര്‍ദ്ദനം പതിവായിരുന്നു, തന്നെ കൊലപ്പെടുത്താന്‍ ബന്ധുക്കള്‍ പദ്ധതിയിട്ടിരുന്നു, ഇതിന് ഒടുവിലാണ് നാഗരാജുവിനെ കൊലപ്പെടുത്തിയതെന്നും സുല്‍ത്താന പറഞ്ഞു.
ബാല്യകാല സുഹൃത്തുക്കളും സഹപാഠികളുമായിരുന്ന നാഗരാജുവും ആഷ്രിന്‍ സുല്‍ത്താനയും കഴിഞ്ഞ ജനുവരി 31 ന് ആര്യസമാജത്തിലാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായത്. ആഷ്രിന്‍ പല്ലവിയെന്നു പേരുമാറ്റുകയും ചെയ്തു.
പൊതുമധ്യത്തില്‍ സ്കൂട്ടറില്‍ നിന്ന് പിടിച്ചിറക്കി നാഗരാജിനെ ഇരുപത് മിനിറ്റോളം സംഘം മാറി മാറി വെട്ടി. ഭാര്യ സയ്ദ് സുല്‍ത്താന കാലില്‍ വീണ് അപേക്ഷിച്ചിട്ടും അക്രമികള്‍ പിന്മാറിയില്ല. വടിവാളുമായി സുല്‍ത്താനയുടെ സഹോദരനും സംഘവും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും നാട്ടുകാര്‍ ആരും ഇടപെട്ടില്ലായിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്ന് സുല്‍ത്താന കരഞ്ഞ് പറഞ്ഞിട്ടും ആരും തയാറായില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.