കോഴിക്കോട്: സഹയാത്രികൻ തള്ളിയിട്ടതിനെ തുടർന്ന് ട്രെയിനിൽനിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. ആന്ധ്രാപ്രദേശ് സ്വദേശിയായ റഫീഖ്(23) ആണ് കൊല്ലപ്പെട്ടത്. മൂന്നുവയസുള്ളപ്പോൾ ആന്ധ്രയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയതാണ് റഫീഖ്. തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു. അവിടെനിന്ന് പുറത്തിറങ്ങിയശേഷം പലയിടത്തായി കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Also Read- മാരകായുധങ്ങളുമായി കഞ്ചാവ് കേസ് പ്രതിയുടെ റീൽസ്; ‘തമന്ന’യെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം
ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊയിലാണ്ടിയില്‍ യുവാവിനെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സഹയാത്രികനായ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനുമുത്തു(35)വിനെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ മരിച്ചയാളെ അന്ന് തിരിച്ചറിയാനായിരുന്നില്ല. തുടര്‍ന്ന് പൊലീസ് പങ്കുവെച്ച ഫോട്ടോകള്‍ കണ്ട് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടാണ് റഫീഖിനെ തിരിച്ചറിഞ്ഞത്. ചില്‍ഡ്രന്‍സ് ഹോമിലെ ഡാറ്റാബേസിലുള്ള ഫോട്ടോകളുമായി പൊലീസ് പങ്കുവെച്ച ഫോട്ടോകള്‍ ഒത്തുനോക്കുകയും ചെയ്തിരുന്നു.
മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്‌സ്പ്രസിലെ യാത്രക്കാരായിരുന്നു റഫീഖും സോനുമുത്തുവും. ട്രെയിനിന്‍റെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് റഫീഖിനെ സോനു ട്രെയിനില്‍നിന്ന് തള്ളിയിട്ടെന്നുമാണ് പൊലീസ് പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന റഫീഖിന്റെ മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സംസ്‌കാരം പിന്നീട് തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.