തിരുവനന്തപുരം: ബലാത്സംഗം ഉൾപ്പടെ നിരവധിക്കേസിൽ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി ആർ സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. നാളെ പതിനൊന്ന് മണിക്ക് പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്ന് ഡിജിപി നോട്ടീസ് നൽകി. പിരിച്ചുവിടൽ നടപടിയുടെ തുടർച്ചയായാണ് നേരിട്ട് ഹാജരാകാനുള്ള നോട്ടീസ്.
പിരിച്ചുവിടാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബലാത്സംഗം ഉള്‍പ്പെടെ 15 പ്രാവശ്യം അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് പി ആർ സുനു. പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാനായി നേരത്തെ ഡിജിപി നോട്ടീസ് നൽകിയിരുന്നു. നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
എന്നാൽ ഡിജിപിക്ക് നടപടിയുമായി മുന്നോട്ട് പോകാമെന്നായിരുന്ന കോടതി ഉത്തരവ്. ഇതിൻെറ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 31ന് സുനു മറുപടി നൽകി. ഈ മറുപടിപരിശോധിച്ചാണ് ഡിജിപി നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാൻ വീണ്ടും നോട്ടീസ് നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.