കണ്ണൂര്‍: പുല്ലൂക്കര വിഷ്ണുവിലാസം സ്‌കൂളിന് സമീപത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പടിക്കല്‍ കൂലോത്ത് രതിയെ (51) ആണ് ഭര്‍ത്താവ് മോഹനന്‍ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. വീടിന്റെ വാതില്‍ അകത്തുനിന്നു പൂട്ടിയാണ് കൃത്യം ചെയ്തത്.
കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന കത്തിയുമായി മോഹനനെ സംഭവ സ്ഥലത്തു നിന്ന് നാട്ടുകാര്‍ പിടികൂടി സ്ഥലത്തെത്തിയ ചൊക്ലി പോലീസിന് കൈമാറി. കസ്റ്റഡിയില്‍ കഴിയുന്ന മോഹനനെ പൊലീസ് ചോദ്യം ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. രതിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. അപ്പോഴേക്കും രക്തം വാര്‍ന്ന് മരണം സംഭവിച്ചിരുന്നു.
സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ചു; പതിനെട്ടുകാരന് ഇരുമ്പുകട്ട കൊണ്ട് മര്‍ദ്ദനം
പാലക്കാട് : സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പരിനെട്ടുകാരന് ക്രൂര മര്‍ദ്ദനം. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്‌സലിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. ഇരുമ്പുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരുക്കേറ്റ അഫ്‌സല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഈ മാസം 15നു മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്നാണ് അഫ്‌സലിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇരുമ്പുകട്ട കൊണ്ട് നെഞ്ചിലും മുഖത്തും കാലിലും പരിക്കേല്‍പ്പിച്ച അഫ്‌സലിനെ അട്ടപ്പാടി വരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ, മരിച്ചെന്ന് കരുതി വഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതിന്റെ പേരിലാണ് അഫ്‌സലിനെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ അക്രമിച്ചവരുടെ ബന്ധുക്കള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
മണ്ണാര്‍ക്കാട് സ്വകാര്യ കോളജിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് അഫ്‌സല്‍. അഫ്‌സലിനെ സംഘം കാറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതാണ് പ്രധാന തെളിവായത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്‌സലിന്റെ ശാരീരികാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
Pocso Case| പത്താംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: പട്ടികജാതിക്കാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിൻ ബിജുവിനെയാണ് (23) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധികം ശിക്ഷ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
2017-18 കാലത്താണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരമിട്ട് വിവാഹ വാഗ്ദാനം നൽകി പ്രതി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഭീഷണിപ്പെടുത്തി പല തവണ ലോഡ്ജിൽ കൊണ്ടുപോയും പീഡിപ്പിച്ചു. കുട്ടിയുടെ സ്വർണ ഏലസും പണവും കവർന്നു. ഏലസ് ചാലയിലുള്ള സ്വർണക്കടയിൽ പ്രതി വിറ്റു. പ്രതി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ് താൻ ചതിക്കപ്പെട്ടെന്ന് പെൺകുട്ടി അറിയുന്നത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. ഫോർട്ട് എ സി ജെ കെ ദിനിൽ, സി ഐ അജി ചന്ദ്രൻനായർ എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Husband killed wife, Kannur, Murder