മലപ്പുറം: മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.35 കോടിയുടെ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വർണമാണ് പൊലീസ് പിടികൂടിയത്. കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 570 ഗ്രാം മിശ്രിത സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്.
കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് താമരശേരി തച്ചൻപൊയിൽ പുത്തൻതെരുവിൽ നിഷാദാണ് (30) വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസിന്‍റെ പിടിയിലായത്.
570 ഗ്രാം തൂക്കമുള്ള മിശ്രിത സ്വർണം ക്യാപ്‌സ്യൂൾ പാക്കറ്റുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് നിഷാദ് കടത്താൻ ശ്രമിച്ചിരുന്നത്. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തിറങ്ങിയ നിഷാദിനെ രഹസ്യ വിവരത്തെ തുടർന്ന് കരിപ്പൂർ പോലീസ് പിടികൂടുകയായിരുന്നു. അഭ്യന്തര വിപണിയില്‍ ഒരു കോടി 35 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് നിഷാദിൽനിന്ന് പിടിച്ചെടുത്തത്.
മെയ് 20 ന് വൈകുന്നേരം 8.15-ന് ദോഹയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് (IX 376) വിമാനത്തിലാണ് നിഷാദ് വന്നത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ നിഷാദിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തി വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് രണ്ട് കാപ്‌സ്യൂളുകൾ കാണാനായത്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. ഈ വർഷം കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 18-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold seized, Gold smuggling, Karippur