വിമാനയാത്രക്കിടെ ട്രോളിബാഗ് തുറന്ന് മോഷണം പോയതായി പരാതി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ജിദ്ദയിലേയ്ക്കും തിരിച്ചും വന്ന രണ്ടുയാത്രക്കാരുടെ ട്രോളിബാഗ് തുറന്നാണ് മോഷണം. സംഭവത്തിൽ കരിപ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം 28 ന് രാത്രിയിലാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി നസീഹയും കുഞ്ഞും ജിദ്ദയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. വീട്ടിലെത്തി ബാഗ് തുറന്നപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. രണ്ടുപവനും പതിനായിരം രൂപയുമാണ് മോഷണം പോയത്. അടുത്തു ദിവസം സമാന സംഭവം പുലര്‍ച്ചെ കരിപ്പൂരില്‍ നിന്നും ജിദ്ദയ്ക്ക് വിമാനം കയറിയ നാദാപുരം സ്വദേശി അബൂബക്കറിനും മകനുമുണ്ടായി. രണ്ടുലക്ഷം രൂപ മൂല്യം വരുന്ന സൗദി കറന്‍സിയും ഖത്തറിലെ ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡുമാണ് നഷ്ടപ്പെട്ടത്.
Also read-വിവാഹം വാഗ്ദാനം നൽകി പണം തട്ടി; ‘അശ്വതി അച്ചു’ അറസ്റ്റിൽ
ഇവരെ കൂടാതെ കഴിഞ്ഞ മാസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മറ്റു രണ്ടുപേരുടെയും സാധനങ്ങള്‍ മോഷണം പോയതായും പറയുന്നു. പൊലീസ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചെങ്കിലും മോഷണം നടന്നത് എവിടെവെച്ചാണ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നിലവില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനിക്കും പരാതി നല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.