മൂന്നുമാസം പ്രായമായ മകളെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു; ബൈക്കും മൊബൈലും വാങ്ങി പിതാവ്
മൂന്നുമാസം പ്രായമായ മകളെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു; ബൈക്കും മൊബൈലും വാങ്ങി പിതാവ്
ആഢംബര ജീവിതം നയിക്കാനാണ് പിതാവ് കുഞ്ഞിനെ വിറ്റതെന്നാണ് സൂചന. കുഞ്ഞിനെ കൈമാറി ലഭിച്ച ഒരുലക്ഷം രൂപയിൽ 50000 രൂപ നൽകി ഇയാൾ ബൈക്ക് വാങ്ങി. 15000 രൂപ സ്മാർട്ട് ഫോൺ വാങ്ങാനും ചിലവഴിച്ചു
ബംഗളൂരു: മൂന്ന് മാസം മാത്രം പ്രായമായ മകളെ ഒരുലക്ഷം രൂപയ്ക്ക് വിറ്റ് കർഷകനായ പിതാവ്. കർണാടകയിലെ ഛിക്കബല്ലപുർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സമീപ ഗ്രാമത്തിലെ മക്കളില്ലാത്ത ദമ്പതികൾക്ക് വിറ്റ കുഞ്ഞിനെ പൊലീസും ശിശുക്ഷേമ വകുപ്പും ഇടപെട്ട് തിരികെയെത്തിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പിതാവിനായി തെരച്ചിൽ നടക്കുകയാണ്.
ബംഗളൂരുവിൽ നിന്ന് 70കിലോമീറ്റർ അകലെയുള്ള ചിന്താമണി താലൂക്കിലെ തിനക്കൽ ഗ്രാമത്തിലാണ് കുട്ടിയുടെ മാതാപിതാക്കൾ കഴിയുന്നത്. വില്‍പ്പനയെ കുറിച്ച് രഹസ്യവിവരം ലഭിച്ച അധികൃതർ ഇവിടെയെത്തി കുട്ടിയുടെ മാതാവ് ഉൾപ്പെടെ നിരവധിപേരെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൽ കുഞ്ഞിന്റെ പിതാവിന്റെ രണ്ടാം വിവാഹമായിരുന്നു ഇതെന്ന് വ്യക്തമായി. ആഢംബര ജീവിതം നയിക്കാൻ താത്പര്യം ഉള്ളയാൾ ധൂർത്തനുമായിരുന്നുവെന്ന് ഗ്രാമവാസികൾ അറിയിച്ചു. ഇതേ ആഢംബര ജീവിതം തുടരാൻ തന്നെയാണ് കുഞ്ഞിനെ വിറ്റതെന്നാണ് സൂചന.
പണം ലഭിച്ച ഇയാൾ വൻതോതിൽ ചിലവഴിക്കാൻ തുടങ്ങിയതോടെയാണ് പ്രദേശവാസികൾക്ക് സംശയം ജനിച്ചത്. കുഞ്ഞിനെയും കാണാനില്ലെന്ന് വൈകാതെ ഇവർ തിരിച്ചറിഞ്ഞു.ഇവരാണ് അധികൃതരെ വിവരം അറിയിച്ചത്. അന്വേഷണത്തില്‍ വിവരങ്ങൾ സത്യമാണെന്ന് വ്യക്തമാവുകയും ചെയ്തു. എന്നാൽ കുഞ്ഞിനെ എപ്പോഴാണ് കൈമാറിയതെന്ന് സംബന്ധിച്ച് ഇനിയും വ്യക്ത വന്നിട്ടില്ല. ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭർത്താവിന്റെ ഭീഷണി ഭയന്നാണ് കുഞ്ഞിനെ വിൽക്കാൻ സമ്മതിച്ചതെന്നാണ് അമ്മ നൽകിയ മൊഴി. അധികൃതർ മടക്കി കൊണ്ടുവന്ന് അഡോപ്ഷൻ സെന്ററിലാക്കിയ കുഞ്ഞിനെ തിരികെ നൽകണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.
ശിശുക്ഷേമ സമിതിയുമായുള്ള ചർച്ചകൾക്ക് ശേഷമാകും കുഞ്ഞിനെ തിരികെ നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക എന്നാണ് അധികൃതർ പറയുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.