കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസിന്റെ അന്വേഷണം ഹൈക്കോടതി സി.ബി.ഐക്ക് വിട്ടു .ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കൊലപാതകം സി.പി.എം ആസൂത്രണം ചെയ്തതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലന്നും കോടതി ചൂണ്ടിക്കാട്ടി.
കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ നല്കിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തന്നെ പ്രതികളായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
രണ്ടു യുവാക്കള്‍ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഫോറന്‍സിക് സർജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ലന്നും കോടതി കണ്ടെത്തി.
ഈ കുറ്റപത്രമനുസരിച്ച് വിചാരണ നടന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയില്ല. അന്വേഷണം നടന്നത് ലാഘവത്തോടെയാണ്. പ്രതികളെഅറസ്റ്റ് ചെയ്തതല്ല അവർ കീഴടങ്ങിയതാണ്. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നത്.സാക്ഷികളേക്കാൾ ആദ്യപ്രതിയുടെ മൊഴി വിശ്വാസത്തില്‍ എടുത്താണ് കുറ്റപത്രം തയാറാക്കിയത്. രാഷ്ട്രീയ കൊലപാതകം എന്ന് എഫ് ഐ ആറില്‍ പറയുന്നുണ്ട്..
പ്രതികള്‍ സംഭവ ശേഷം പാര്‍ട്ടി ഓഫീസില്‍ പോയത് ഗൗരവത്തില്‍ എടുത്തില്ലന്നും കോടതി ചൂണ്ടിക്കാട്ടി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.