തിരുവനന്തപുരം: കേരള സർവകലാശാലയിൽ രേഖകൾ തിരുത്തി മാർക്ക് തട്ടിപ്പ് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സര്‍വകലാശാലയുടെ കംപ്യൂട്ടര്‍ ശൃംഖലയില്‍ കടന്നുകയറി മോഡറേഷന്‍ മാര്‍ക്ക് കൂട്ടി നല്‍കി വിദ്യാര്‍ഥികളെ ജയിപ്പിച്ചെന്നാണ് പരാതി. തിരിമറി കണ്ടെത്തിയ മാര്‍ക്ക് ലിസ്റ്റുകള്‍ റദ്ദാക്കി പുതിയത് നല്‍കാൻ സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.
2016- ജൂൺ മുതൽ 2019 ജനുവരി വരെയുള്ള 16 പരീക്ഷകളിലെ മാർക്കുകളാണ് തിരുത്തിയത്. മൂല്യ നിർണയത്തിന് മുമ്പ് സർവകലാശാല പാസ് ബോർഡ് തീരുമാനിച്ച മോഡറേഷൻ മാർക്ക് അനധികൃതമായി കൂട്ടി നൽകിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
സ്ഥലം മാറിപ്പോയ ഡപ്യൂട്ടി റജിസ്ട്രാറുടെ യൂസര്‍ ഐഡി ഉപയോഗിച്ചായിരുന്നു കൃത്രിമം. പാസ് ബോര്‍ഡ് തീരുമാനിച്ച മോഡറേഷന്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കാത്ത സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ ഉദ്യോഗസ്ഥ 2018 നവംബറിൽ സ്ഥലംമാറി പോയതിന് ശേഷവും തട്ടിപ്പ് നടന്നിട്ടുണ്ടെന്നതിന്റെ തെളിവുകളും പുറത്തുവന്നു.
Also Read രണ്ട് ജീവനക്കാരെ കൂടി സ്ഥലം മാറ്റി
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാർക്കെതിരെ സർവകലാശാല നടപടിയെടുത്തിരുന്നു. രേഖകൾ തിരുത്തി മാർക്ക് തട്ടിപ്പ് നടത്തിയതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ സർവകലാശാല നിർബന്ധിതമായതെന്നാണ് സൂചന.
Also Read തിരുത്തിയത് മോഡറേഷൻ മാർക്കുകൾ
ബി എസ് സി ഫിസിക്സ്, കെമസ്ട്രി, ബി കോം, ബി ബി എ ഉൾപ്പെടെയുള്ള പരീക്ഷകളുടെ മാർക്കുകളാണ് തിരുത്തിയത്. ഇതിനിടെ ഗുരുതരമായ വീഴ്ച മറച്ചു വയ്ക്കാൻ സർവകലാശാല തലത്തിൽ നീക്കം നടക്കുന്നതായും ആരോപണവുമായി മുൻ സിൻഡിക്കേറ്റ് അംഗങ്ങളായ ജ്യോതികുമാർ ചാമക്കാലയും ആർ എസ് ശശികുമാറും രംഗത്തെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.