തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ മോഡറേഷന്‍ തിരിമറിയിലൂടെ വിജയിച്ചവരുടെ മാർക്ക് ലിസ്റ്റ് റദ്ദാക്കും. സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ ടാബുലേഷൻ സോഫ്റ്റ് വെയറിൽ പരിശോധന ആരംഭിച്ചു. ഒരു പരീക്ഷയുടെ മോഡറേഷൻ മാർക്ക് ഒന്നിലധികം തവണ തിരുത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
മോഡറേഷൻ മാർക്ക് നിയമവിരുദ്ധമായി കൂട്ടി ബിരുദം കരസ്ഥമാക്കിയ വിദ്യാർഥികൾക്കെതിരായ നടപടിക്ക് പുറമെ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കൃത്രിമം നടന്നെന്ന് ബോധ്യപ്പെട്ട മാർക്ക് ലിസ്റ്റുകൾ റദ്ദാക്കാനാണ് വൈസ് ചാൻസലർ നിർദ്ദേശിച്ചിരിക്കുന്നത്. ക്രമക്കേട് തെളിഞ്ഞാൽ ഇവരുടെ ബിരുദവും റദ്ദാക്കും.
പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനൊപ്പം പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്. സോഫ്റ്റ്‌വെയറിൽ അപാകതയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളിൽ നാളെ വിശദമായ പരിശോധന നടക്കും. 2016 മുതൽ 2019 വരെ ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സിസ്റ്റത്തിൽ നടന്ന ബി.ബി എ, ബി സി എ ബിരുദ പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. 16 പരീക്ഷകളിൽ 12 ലും കൃത്രിമം നടന്നെന്ന് തെളിഞ്ഞിട്ടുണ്ട്.
Also Read മാർക്ക് തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
രണ്ട് ഡപ്യൂട്ടി രജിസ്ട്രാർ മാരുടെ യൂസർ ഐ ഡി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇതിൽ ഒരു ഉദ്യോഗസ്ഥ സ്ഥലം മാറി പോയ ശേഷവും അവരുടെ യൂസർ ഐഡിയിൽ നിന്നും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ സർവകലാശാലയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.