ആലപ്പുഴ: മോഷണക്കേസ് പ്രതിയിൽ നിന്നും പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കാതെ മടക്കി നൽകിയ സംഭവത്തിൽ ഗ്രേഡ് എസ്ഐക്കു സസ്‌പെൻഷൻ. ഹരിപ്പാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. നിസാറുദ്ദിനേയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. വയോധികയുടെ വീട്ടിൽ നിന്നും സ്വർണവും പണവും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതിയിൽ നിന്നും കണ്ടെടുത്ത പണമാണ് കോടതിയിൽ ഹാജരാക്കാതെ എസ്ഐ പ്രതിയുടെ ഭർത്താവിനു തിരിച്ചു നൽകിയത്.
കുമാരപുരം താമല്ലാക്കൽ വിനു ഭവനത്തിൽ വിനു വിജയന്റെ വീട്ടിൽ ഹോം നഴ്സ് ആയെത്തിയ തുലാംപറമ്പ് വടക്ക് ആയിശ്ശേരിൽ സാവിത്രി (48)യെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ വീട്ടിൽ നിന്നും 14 ഗ്രാം സ്വർണ്ണവും 3500 രൂപയും മൊബൈൽ ഫോണുമാണ് സാവിത്രി മോഷ്ടിച്ചത്. സാവിത്രിയെ വീട്ടിൽ നിന്നും പിടികൂടുമ്പോൾ സ്വർണ്ണാഭരണങ്ങൾ പണയം വെച്ചതിന്റെ രസീതുകളും 40,000 രൂപയുമുണ്ടായിരുന്നു.
Also Read- സൗഹൃദം മുതലെടുത്ത് വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി ആലപ്പുഴയിൽ അറസ്റ്റിൽ
ഇതിൽ 2,000 രൂപ മാത്രമാണ് രേഖകളിൽ ഉൾപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. ബാക്കി 38,000 രൂപ സാവിത്രിയുടെ ഭർത്താവിന് മടക്കി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കേണ്ട പണമാണ് തിരികെ നൽകിയത്. സാവിത്രിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത 40,000 രൂപ വീടിന്റെ ആധാരം പണയപ്പെടുത്തി വായ്പയെടുത്ത പണമാണെന്നായിരുന്നു മൊഴി നൽകിയത്.
Also Read- പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി പീഡിപ്പിച്ച് ഒളിവിൽ പോയ 22കാരൻ അറസ്റ്റിൽ
പൊലീസ് പണമിടപാടു സ്ഥാപനത്തിൽ അന്വേഷിച്ചശേഷം ഇതുസ്ഥിരീകരിച്ചു. ഇതേത്തുടർന്നാണ് 38,000 രൂപ രേഖകളിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
എന്നാൽ, പ്രതിയിൽ നിന്നും പിടിച്ചെടുത്ത പണം കോടതിയിൽ സമർപ്പിച്ച രേഖകളിലില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കോടതി വിശദീകരണം തേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.