കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമ സഹായം നൽകി കോടതി. അഭിഭാഷകനായ കെ. ഹൈദർ സിലിയെയാണ് ജോളിക്കു വേണ്ടി ഹാജരാകാൻ കോടതി ചുമതലപ്പെടുത്തിയത്. അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ അറിയില്ലെന്നായിരുന്നു ജോളിയുടെ മറുപടി. ഇതേത്തുടർന്നാണ് കോടതി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. കൂടത്തായി കൊലപാതകത്തിൽ ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ കട്ടപ്പനയിലെ ബന്ധുക്കൾ ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി അഭിഭാഷകനായ ബി.എ ആളൂർ രംഗത്തെത്തിയിരുന്നു. എന്നാൽ സഹോദരൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യം നിഷേധിച്ചിരുന്നു. ജോളിയുടെ വക്കാലത്ത് സംബന്ധിച്ച് കോടതി തന്നെ വ്യക്തത വരുത്തണമെന്ന് താമരശേരി ബാറിലെ അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ജോളിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ജോളിയെ അഞ്ച് ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്തു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്ന പൊലീസിന്റെ ആവശ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.