ബിഎസ് ജോയ്
കൂടത്തായ് അന്വേഷണം ഏങ്ങനെ ? അന്വേഷണത്തിലെ വെല്ലുവിളി എന്ത്?
വ്യാജ ഒസ്യത്തിലൂടെ കൊല്ലപ്പെട്ട ടോം തോമസിന്റെ സ്വത്തുക്കൾ ജോളി കൈക്കലാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ടോം തോമസിന്റെ മക്കളായ റോജോയും രഞ്ജിയും നൽകിയ പരാതിയെ തുടർന്നുള്ള പൊലീസ് അന്വേഷണമാണ് കേരളത്തെ നടുക്കിയ പരമ്പരക്കൊലയുടെ ചുരുളഴിച്ചത്.
കൊല്ലപ്പെട്ട റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ സാന്നിധ്യം അക്കമിട്ട് നിരത്തിയിരുന്നു. അതുകൊണ്ട് തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ജോളിയെന്ന കൊലയാളിയിലേക്ക് എത്താൻ പ്രയാമുണ്ടായില്ല. ജോളിക്ക് സയനൈഡ് എത്തിച്ച് നൽകിയ എംഎസ് മാത്യുവിനെയും മാത്യുവിന് സയനൈഡ് നൽകിയ സ്വർണപ്പണിക്കാരൻ പ്രജികുമാറിനെയും അറസ്റ്റ് ചെയ്യാനും പൊലീസിന് കഴിഞ്ഞു. റോയിയെ കൊലപ്പെടുത്തുന്നതിന് ജോളിയെ പ്രേരിപ്പിച്ച കാരണങ്ങളും വസ്തു നിഷ്ടമായി നിരത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു.ചുരുക്കത്തിൽ എട്ട് വർഷം മുമ്പ് നടന്ന റോയ് കൊലക്കേസിൽ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പൊലീസിന് ലഭിച്ചു.
Also Read- കൂടത്തായി' കുറ്റാന്വേഷകൻ കാണുന്നത്
മറ്റ് 5 കൊലക്കേസുകളിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി തന്നെ പറയുന്നുണ്ട്.
സിലിയുടെ മകൾ ആൽഫൈൻ ഷാജുവിന് വിഷം നൽകിയിട്ടില്ലെന്ന് മുഖ്യ പ്രതി ജോളി ആവർത്തിക്കുമ്പൊഴും ജോളി കുട്ടിക്ക് ഭക്ഷണം നൽകുന്നത് കണ്ടുവെന്ന സാക്ഷി മൊഴി പൊലീസിനെ തുണയ്ക്കും. എന്നാൽ കുട്ടി മരിച്ചത് സയനൈഡ് കാരണമാണോ എന്ന് തെളിയിക്കുക പൊലീസിന് കടുത്ത വെല്ലുവിളി തന്നെയാണ്.
കുട്ടിയുടെയും അമ്മയുടെയും മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമ്പൊഴും സയനൈഡിന്റെ സാധ്യത തെളിയിക്കുക ഹിമാലയൻ ടാസ്ക് ആകും. സയനൈഡാണോ മരണ കാരണമെന്നറിയാൻ മരണ ശേഷം എത്രയും വേഗം പോസ്റ്റ്മോർട്ടം നടത്തേണ്ടതുണ്ട്. അമാശയത്തിലും തലയോട്ടിക്കുള്ളിലും അനുഭവപ്പെടുന്ന പ്രത്യേകതരം ഗന്ധത്തിലൂടെയോ കരൾ, വൃക്ക, ശ്വാസകോശം എന്നിവയുടെ പരിശോധനയിലൂടെയോ ആണ് സയനൈഡിന്റെ അംശം സാധാരണ കണ്ടെത്തുക. 2014 ലും 2016 ലും കൊല്ലപ്പെട്ട ആൽഫൈൻ,സിലി എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളിൽ എന്തൊക്കെയാണ് കണ്ടെത്താൻ ആയതെന്നതും എന്തൊക്കെയാണ് പരിശോധനയ്ക്ക് വിധേയമാക്കുക എന്നതും ഇവിടെ പ്രധാനമാണ്.
Also Read- കൂടത്തായി: ജോളിയും കൂട്ടരും ജോളിയാകുമോ? അതോ കുരുക്ക് മുറുകുമോ ?
ടോം തോമസിന്റെയും മാത്യു മഞ്ചാടിയിലിന്റെയും അന്നമ്മയുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും കണ്ടെത്തിയവ ആരുടെയൊക്കെയാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന മുതൽ തുടങ്ങണം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
ചുരുക്കത്തിൽ പ്രാഥമിക പരിശോധനകളും ഡിഎൻഎ പരിശോധിയുമൊക്കെ കഴിഞ്ഞ് മരണകാരണം അന്വേഷിച്ചുള്ള പരിശോധനയും കഴിഞ്ഞ് ഫലം എപ്പോൾ ലഭിക്കുമെന്ന് ആർക്കും വ്യക്തമല്ല. രാജ്യത്തെ പ്രമുഖ ഫോറൻസിക് ലബോറട്ടറിയോ വിദേശ ഏജൻസികളോ പരിശോധന നടത്തിയാലും അവശിഷ്ടങ്ങളിൽ നിന്ന് മരണ കാരണം കണ്ടെത്തുക ഏറെ ശ്രമകരമായിരിക്കും. അതുകൊണ്ടാണ് പരമാവധി സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ശേഖരിക്കാൻ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്.
സാഹചര്യത്തെളിവുകൾ എല്ലാം ജോളിക്ക് എതിരാണെന്ന് പറയാം. സാക്ഷിമൊഴികളിൽ ഇനിയും മാറ്റങ്ങൾ വരാം. എന്നാൽ ശാസ്ത്രീയ തെളിവുകൾ നിരത്തുന്നതിൽ അന്വേഷണ സംഘം എത്രമാത്രം വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം. തെളിവുകളുടെ അഭാവത്തിൽ കുറ്റവാളികൾ രക്ഷപ്പെടുന്നതിന് പലതവണ സാക്ഷിയായ കേരളത്തിൽ കൂടത്തായി പരമ്പരക്കൊലക്കേസ് ശരിക്കും ത്രിശങ്കുവിലാണെന്ന് പറയാം. കുറ്റവാളി ശിക്ഷിക്കപ്പെടണം. അതിന് കുറ്റകൃത്യം കുറ്റമറ്റ രീതിയിൽ തെളിയിക്കപ്പെടുക തന്നെ വേണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime branch, Jolly koodathayi, Kerala police, Koodathaayi, Koodathaayi murder case, Koodathayi, Koodathayi murder, Koodathayi murder case, Shaju admit guilty, Who is jolly