കോട്ടയം; ബംഗളുരുവിൽ നഴ്സിങ് വിദ്യാർഥിനിയെ ക്വറന്റീനിടെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. വൈക്കം തലയാഴം സ്വദേശിനിയായ യുവതി ക്വറന്റീനിടെ വീട്ടിൽനിന്ന് മുങ്ങിയത് ബംഗളുരുവിലേക്കാണെന്ന് പൊലീസ് കണ്ടെത്തി. യുവതിയുടെ സുഹൃത്ത് എന്ന് പറയപ്പെടുന്ന കോട്ടയം സ്വദേശിയെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ യുവതി പോയത് കർണാടകത്തിൽ ജോലി ചെയ്യുന്ന ആൺസുഹൃത്തിനൊപ്പമാണെന്ന് പൊലീസ് കണ്ടെത്തി. യുവതിക്കൊപ്പം തലയാഴത്തെ വീട്ടിൽ ക്വറന്റീനിലുണ്ടായിരുന്ന കൊല്ലം സ്വദേശിനിയായ കൂട്ടുകാരി നൽകിയ വിവരത്തെ തുടർന്നാണ് ബംഗളുരുവിൽനിന്ന് യുവതിയെ കണ്ടെത്തിയത്.
ക്വറന്റീനിൽ കഴിയവെ ഇക്കഴിഞ്ഞ 26 മുതൽ യുവതിയെ കാണാതായിരുന്നു. ഇതേത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് തലയാഴം സ്വദേശിനിയ്ക്കൊപ്പം ക്വറന്റീനിൽ ഒരാഴ്ച കഴിഞ്ഞ കൊല്ലം സ്വദേശിനിയായ കൂട്ടുകാരിയെ പൊലീസ് ചോദ്യം ചെയ്തു. കോട്ടയം സ്വദേശിയായ കാമുകനൊപ്പം പോയിരിക്കാമെന്നാണ് കൂട്ടുകാരി ആദ്യം പൊലീസിനോട് പറഞ്ഞത്. ഇതേത്തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇവർ ഇരുവരും തമ്മിൽ കണ്ടിട്ടില്ലെന്ന് പൊലീസിന് വ്യക്തമായി.
തുടർന്ന് കൊല്ലം സ്വദേശിനിയായ യുവതിയെ വീണ്ടും പൊലീസ് വിളിപ്പിച്ചു. ഇത്തവണ പൊലീസിന്റെ ചോദ്യം ചെയ്യലിൽ യുവതി വെട്ടിലായി. കൂട്ടുകാരിയുടെ ഒളിച്ചോട്ടത്തിന്റെ തിരക്കഥ വള്ളിപുള്ളി തെറ്റാതെ യുവതി വെളിപ്പെടുത്തി. ബംഗളുരുവിൽ ജോലി ചെയ്യുന്ന മറ്റൊരു യുവാവ് കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒക്ടോബർ 26ന് പുലർച്ചെയാണ് യുവതി വീട്ടിൽനിന്ന് പോയത്.
ഇതേത്തുടർന്ന് വൈക്കത്തെ മൂന്നു പൊലീസുകാർ ബംഗളുരുവിലെത്തി യുവതിയെ കണ്ടെത്തി. ഈ സമയം അടുപ്പക്കാരനായ യുവാവിനൊപ്പമായിരുന്നു യുവതി ഉണ്ടായിരുന്നത്. അവിടെനിന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് വൈക്കത്ത് തിരിച്ചെത്തിച്ചു. ഇന്നുതന്നെ യുവതിയെ വൈക്കം കോടതിയിൽ ഹാജരാക്കും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.