കോഴിക്കോട്: ലൈംഗിക അതിക്രമകേസിൽ സിവിക് ചന്ദ്രന്റെ (Civic Chandran) മുൻകൂർ ജാമ്യ ഹർജിയിൽ ആഗസ്റ്റ് 2 ന് കോഴിക്കോട് ജില്ലാ കോടതി വിധി പറയും. സിവിക് ചന്ദ്രനെതിരെ കൂടുതൽ പരാതിയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വാട്സാപ്പ് സന്ദേശങ്ങൾ തന്നെ പ്രതിയുടെ സ്വഭാവം വ്യക്തമാക്കുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഏപ്രിൽ മാസത്തിൽ പയ്യോളിയിലെ ക്യാമ്പിൽ വച്ച് പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇതിനിടെ സിവിക് ചന്ദ്രനെതിരെ മറ്റൊരു പരാതി കൂടി ഉയർന്നു. 2020ൽ കവിതാ ക്യാമ്പിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് യുവഎഴുത്തുകാരി പരാതി നൽകി. സംഭവത്തിൽ സിവിക്കിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.
ആദ്യ കേസിൽ വിശദമായ വാദം കേൾക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ സിവികിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു.
സിവിക്കിനെതിരായ പരാതിയിൽ ഒരാഴ്ചയ്ക്കകം നടപടിയുണ്ടായില്ലെങ്കിൽ ഉത്തരമേഖല ഐജി ഓഫീസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങുമെന്ന് ദളിത് സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരുമടങ്ങുന്ന നൂറ് പേര് സിവിക്കിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
സിവിക് ചന്ദ്രന്, വി ടി ജയദേവന് എന്നിവര്‍ക്കെതിരെയായായിരുന്നു യുവതി ആരോപണം ഉന്നയിച്ചത്. ഈ രണ്ടു പേരിൽനിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താന്‍ അത്രയേറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.