തിരുവനന്തപുരം: ചെമ്പഴന്തി സ്വദേശിയെ വർക്കലയിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ധിച്ചു അവശനാക്കിയ ശേഷം കോട്ടയത്ത് ഉപേക്ഷിച്ച സംഭവത്തിൽ പ്രമുഖ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവഗിരി മഠത്തിന്റെ ലീഗൽ അഡ്വൈസർ കൂടിയായ മനോജ് വർക്കലയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് വർക്കല പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തിൽ പരാതി ലഭിച്ചിട്ടും പോലീസ് ആദ്യം കേസ് എടുത്തിരുന്നില്ല. ഏറെ ദിവസത്തിനുശേഷമാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. ഇതോടെ മനോജ് വർക്കല മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് മനോജ് വർക്കല പോലീസിന് മുൻപാകെ കീഴടങ്ങിയത്.
കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിക്കൊണ്ട് ആണ് പോലീസ് കേസ് എടുത്തിരുന്നത്. കേസിലെ മറ്റ് പ്രതികളായ സുജിത്ത്, ഷിജിൻ, തസ്നിം, അഫ്സൽ, വൈശാഖ് എന്നീ അഞ്ചു പേരെ പോലീസ് നേരത്തെ അറസ്റ്റ്ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
നഗരൂർ സ്വദേശി ഭാസി, വർക്കല സ്വദേശി നിതീഷ് എന്നിവരെ കൂടി ഈ കേസിൽ പിടികൂടാനുണ്ട്. ഇവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.