അഹമ്മദാബാദ്: ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഗുജറാത്ത് സ്വദേശി ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ മെഹ്സാന സ്വദേശിയെയാണ് ലഹരിവിമുക്ത കേന്ദ്രത്തിലെ ഡയറക്ടര്‍ ഉള്‍പ്പെട എഴ് പേര് ചേര്‍ന്ന് 90 മിനിറ്റോളം മര്‍ദ്ദിച്ചത്.
ഹാര്‍ദ്ദിക് സുതര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സ്വാഭാവിക മരണമെന്ന നിലയിലാണ് സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ലഹരിവിമുക്ത കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ഹാര്‍ദികിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.
ഹാര്‍ദികിന്റെ കൈയ്യും കാലും കെട്ടിയിട്ട ശേഷം പ്ലാസ്റ്റിക് പൈപ്പുപയോഗിച്ച് ഒരു കൂട്ടമാളുകൾ ചേര്‍ന്ന് മര്‍ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
മെഹ്സാന സ്വദേശിയായ ഹാര്‍ദിക് ആറ് മാസം മുമ്പാണ് ജ്യോന ഡി അഡിക്ഷന് സെന്റര്‍ എന്ന ഈ സ്ഥാപനത്തില്‍ എത്തിയത്. സൂറത്ത് ആസ്ഥാനമാക്കിയുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റാണ് ഈ സ്ഥാപനം നടത്തുന്നത്.
‘ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് ബാത്ത് റൂമിലേക്ക് പോയ ഹാര്‍ദിക് സ്വയം കൈത്തണ്ട മുറിക്കാന്‍ നോക്കിയിരുന്നു. പിന്നീട് സ്ഥാപനത്തിന്റെ മാനേജറായ സന്ദീപ് പട്ടേലും വേറെ കുറച്ച് പേരും ചേര്‍ന്ന് ഹാര്‍ദികിന്റെ കൈയ്യും കാലും കെട്ടി പ്ലാസ്റ്റിക് പൈപ്പുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളമാണ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്,’ പൊലീസ് ഉദ്യോഗസ്ഥനായ മെഹുല്‍ പട്ടേല്‍ പറഞ്ഞു
മര്‍ദനത്തിന് ശേഷം പ്ലാസ്റ്റിക് പൈപ്പ് ഉരുക്കി ഹാര്‍ദികിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഒഴിച്ചുവെന്നും പൊലീസ് പറഞ്ഞു.
മുമ്പും ഹാര്‍ദികിനെ മര്‍ദ്ദിച്ചിരുന്നു. ഇത് കണ്ട് നിന്ന മറ്റ് രോഗികളോട് തങ്ങളെ അനുസരിച്ചില്ലെങ്കില്‍ ഇതേ വിധിയായിരിക്കുമെന്ന് സ്ഥാപന മേധാവികള്‍ പറഞ്ഞിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം ഹാര്‍ദികിന്റെ മരണം സ്വാഭാവികമാണെന്ന് ധരിപ്പിച്ച് പ്രതികള്‍ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചിരുന്നു. സംഭവത്തില്‍ സ്ഥാപനത്തിന്റെ മാനേജരായ സന്ദീപ് പട്ടേലിനെ കൂടാതെ എഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.