തൊടുപുഴ: കേരളത്തിലെ വിവിധ ജില്ലകളിൽ വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് തമിഴ്നാട്ടിൽ കൊണ്ടുപോയി വിൽപ്പന നടത്തി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനിയെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വഞ്ചനാ കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കോട്ടയം, എറണാകുളം ജില്ലകളിലെ നിരവധി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിട്ടുള്ള വെള്ളയാംകുടി കൂനം പാറയിൽ വീട്ടിൽ ജോമോൻ എന്ന ടോമിനെ (44) ആണ് തമിഴ്നാട്ടിലെ തേനിയിൽ നിന്നും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി ഇയാൾക്കെതിരെ കേസുകളും പരാതികളും നിലവിലുണ്ട്. കേസുകൾ രജിസ്റ്റർ ചെയ്തത് അറിഞ്ഞ് പ്രതി തമിഴ്നാട്ടിലേക്ക് കടന്നു ഒളിവിൽ കഴിയുകയായിരുന്നു.
ചെറിയ വാടകയ്ക്ക് വാഹനങ്ങൾ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിൽ വിൽപ്പന നടത്തി തട്ടിപ്പ് നടത്തുകയാണ് രീതി. വിവിധ ബാങ്കുകളിൽ നിന്നും കോടിക്കണക്കിന് രൂപ ലോൺ ശരിയാക്കി കൊടുക്കാം എന്നുപറഞ്ഞ് കമ്മീഷൻ ഇനത്തിൽ ലക്ഷക്കണക്കിന് രൂപ മുൻകൂറായി വാങ്ങി ലോൺ ശരിയാക്കി കൊടുക്കാത്തതിന് നിരവധി ആളുകൾ ഇപ്പോൾ പരാതിയുമായിരംഗത്ത് വന്നിട്ടുണ്ട്. നെടുങ്കണ്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 30 ലക്ഷം രൂപ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് പറ്റിച്ചതായാണ് പരാതി.
രണ്ടരലക്ഷം രൂപ കമ്മീഷനായി വാങ്ങിയ കേസും 64 ലക്ഷം രൂപ വിലവരുന്ന കൂട്ടാർ സ്വദേശിനിയുടെ വസ്തു സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്തത് പണം കൊടുക്കാതെ വഞ്ചിക്കുകയും തുടർന്ന് തന്റെ പേരിലേക്ക് മാറ്റി വസ്തു മറ്റ് ആളുകൾക്ക് മറിച്ച് വിറ്റ് പ്രതി വഞ്ചന ചെയ്ത കേസും നിലവിലുണ്ട്. നിരവധി ക്ഷേത്ര മോഷണങ്ങൾ കൂടാതെ പാലക്കാട് ജില്ലയിലെ ആലത്തൂർ ബീവറേജ് ഷോറൂം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി ഇപ്പോഴും വിചാരണ നേരിടുകയാണ്. വാഹനങ്ങൾ പണയത്തിന് എടുത്ത് മറിച്ചുവിറ്റു കേസുകൾ നൂറുകണക്കിന് ആളുകളാണ് ഇപ്പോൾ പരാതിയായി മുന്നോട്ട് വന്നിട്ടുള്ളത്
2012 കാലയളവിൽ കോട്ടയം എറണാകുളം ജില്ലകളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര നടത്തിയതിന് ജോമോനെ 2015 കട്ടപ്പന നിന്നും അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴയിൽ സൂപ്പർമാർക്കറ്റ് നടത്തി മോഷണ സ്വഭാവമുള്ള ആളുകളെ ജീവനക്കാരായി നിയമിച്ച് അവരുമായി പോയാണ് ആരാധനാലയങ്ങളിൽ മോഷണം നടത്തിയിരുന്നത്. മോഷണം നടത്തി കിട്ടുന്ന പണം സൂപ്പർമാർക്കറ്റ് വഴിയാണ് ചെലവാക്കിയിരുന്നത്. ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
നെടുങ്കണ്ടത്ത് 64 ലക്ഷം രൂപയ്ക്ക് തട്ടിപ്പിലൂടെ തരപ്പെടുത്തിയ സ്ഥലം കന്യാകുമാരി സ്വദേശി മൈക്കിൾ രാജ് എന്നയാൾക്ക് നൽകാമെന്ന് പറഞ്ഞ് അദ്ദേഹത്തിന് കയ്യിൽ നിന്നും 23 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. കൂടാതെ കേരളത്തിലെ മുനമ്പം പിറവം പെരുമ്പാവൂർ വെള്ളൂർ, മുളന്തുരുത്തി, കമ്പംമെട്ട് , മാന്നാർ, പള്ളുരുത്തി എന്നീ പോലീസ് സ്റ്റേഷനിലും പ്രതിക്ക് വാഹനം വാടകയ്ക്കെടുത്ത് മറിച്ചുവിറ്റ കാര്യത്തിന് കേസുകളുണ്ട്. ഇവയിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമിയുടെ നേതൃത്വത്തിൽ ത്വരിതഗതിയിൽ നടന്നുവരികയാണ്. കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ നെടുങ്കണ്ടം സി ഐ ബി.എസ്. ബിനു, നെടുങ്കണ്ടം എസ് ഐ അജയകുമാർ, എസ് ഐ സജിമോൻ ജോസഫ്, എ എസ് ഐ ബേസിൽ പി ഐസക്, എസ് സുബൈർ, സിപിഒ ടോണി ജോൺ, അനീഷ് വികെ എന്നിവരാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Idukki, Kerala police, Nedumkandam police