മലപ്പുറം: ജനുവരി 22 ന് കരിപ്പൂർ എയർപോർട്ട് വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കവർച്ച ചെയ്ത അന്തർജില്ലാ കവർച്ചാ സംഘത്തിലെ സൂത്രധാരനും മുഖ്യ പ്രതിയുമായ താനൂർ സ്വദേശി പിടിയിൽ. മുൻപ് നിരവധി കേസുകളിൽ പ്രതിയായ താനൂർ സ്വദേശി ഇസഹാഖിനെ ആണ് അന്വേഷണ സംഘം പിടികൂടിയത്.
ഈ കേസുമായി ബന്ധപ്പെട്ട് മുൻപ് 15 ഓളം പ്രതികളെ മലപ്പുറം, നിലമ്പൂർ, തിരൂർ, മണ്ണാർക്കാട്, മൈസൂർ എന്നിവിടങ്ങളിൽ നിന്നും പിടികൂടിയിരുന്നു. ഇത് അറിഞ്ഞ് ഇസഹാക്ക് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് റയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മുൻപും സ്വർണക്കടത്ത്, കുഴൽ പണ കവർച്ച കേസുകളിൽ ഇസഹാഖ് പ്രതിയായിട്ടുണ്ട്.
കോട്ടക്കലിൽ 2 വർഷം മുൻപ് ഓട്ടോയിൽ കടത്തുകയായിരുന്ന 3 കോടി കുഴൽപ്പണം കവർച്ച ചെയ്തതും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മംഗലാപുരം സ്വദേശിയെ തട്ടികൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കവർച്ച ചെയ്ത കേസും അവയിൽ ചിലത് മാത്രം.
ഇതോടെ കേസുമായി ബന്ധപ്പെട്ട് 16 പേർ അറസ്റ്റിലായി.ഇവർ കവർച്ചക്കായി വന്ന 3 ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ റിമാൻ്റ് ചെയ്തു.
ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളും പിടിയിലായി. 930 ഗ്രാം സ്വർണം ആണ് പോലീസ് കണ്ടെടുത്തത്. കേസിലെ പ്രധാന പ്രതികളെ എല്ലാം കഴിഞ്ഞ 3 ദിവസത്തിനുള്ളിലാണ് അന്വേഷണ സംഘം പിടികൂടിയത്. തുടർച്ചയായി സമാന രീതിയിൽ ഉള്ള കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നതിനാൽ ഇവർക്കെതിരെ കാപ്പയുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവിരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിൻ്റെ നേതൃത്വത്തിൽ കരിപ്പൂർ ഇൻസ്പക്ടർ ഷിബു, കൊണ്ടോട്ടി ഇൻസ്പക്ടർ പ്രമോദ് ,താനൂർ എസ് ഐ ശ്രീജിത്ത്, പ്രത്യേക അന്വേഷണ സംഘങ്ങളായ സത്യനാഥൻ മനാട്ട്, പ്രമോദ് ശശി, കുണ്ടറക്കാട്,അസീസ്, ഉണ്ണികൃഷ്ണൻ , പി സഞ്ജീവ് , രതീഷ്, ജിനീഷ് വിസി, ആൽബിൻ എ, അഭിമന്യു കെ, വിപിൻ എ ഒ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്
ജനുവരി 22 നാണ് കരിപ്പൂർ വിമാനത്താവള പരിസരത്ത് നാടകീയ രംഗങ്ങൾ നടന്നതും സ്വർണ കടത്ത് പോലീസ് കണ്ടെത്തുന്നതും.
Also Read-Karipur Gold Smuggling Case| കരിപ്പൂർ സ്വർണക്കടത്ത്; കവർച്ചാ സംഘത്തിലെ 7 പേർ കൂടി പിടിയിൽഅബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലാണ് തിരൂർ സ്വദേശി ഷക്കീബ് സ്വർണം കടത്തിയത്. ഇയാൾ വിമാനമിറങ്ങി പുറത്ത് വന്നതിന് ശേഷം പാർക്കിങ് ഏരിയയിലേക്ക് വാഹനം കയറാൻ പോകുന്നതിനിടെ ആറോളം പേർ ഷക്കീബുമായി പിടിവലി കൂടുകയായിരുന്നു. തുടർന്ന് ഇത് കണ്ട പുറത്തുണ്ടായിരുന്ന പോലീസ് ഇടപെടുകയായിരുന്നു. തുടർന്നാണ് ഇവരിൽ നിന്ന് സ്വർണം പിടികൂടിയത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണം ആണ് ഇപ്പൊൾ നിർണായക ഘട്ടം പിന്നിട്ടിരിക്കുന്നത്.
രാമനാട്ടുകര സ്വർണകവർച്ചയ്ക്ക് ശേഷം സ്വർണം കൊള്ളയടിക്കുന്നവരെ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. നിരവധി പേർ തുടർന്ന് പിടിയിലാവുകയും ചെയ്തിരുന്നു. ജനുവരി 21 നാണു കരിപ്പൂർ ഇന്റർനാഷണൽ ടെർമിനലിൽ പുതിയ പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്. അതിന് അടുത്ത ദിവസം ആണ് സംഭവം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.